ന്യൂഡൽഹി: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ നയമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. മുഖ്യമന്ത്രി നയിക്കുന്ന നവകേരള യാത്ര കൊണ്ട് എന്തുപ്രയോജനമെന്നും പരാതി സ്വീകരിക്കുന്നതല്ലാതെ ഒരു പരിഹാരവും ഉണ്ടാകുന്നില്ലെന്നും ആരിഫ് മുഹമ്മദ്ഖാൻ ഡൽഹിയിൽ കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ നയങ്ങളാണ്. ഒരു ഭാഗത്ത് അനാവശ്യധൂർത്ത് നടക്കുകയാണ്. ക്ലിഫ് ഹൗസിലെ സിമ്മിങ് പൂൾ നവീകരണത്തിനായി ചെലവിട്ടത് പത്ത് ലക്ഷമാണ്. അതേസമയം, സംസ്ഥാനത്ത് 35 വർഷം ജോലി ചെയ്തവർക്ക് പെൻഷൻ നൽകാൻ സർക്കാരിന്റെ കൈവശം പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവർഷം ജോലി ചെയ്തവർക്ക് പെൻഷൻ നൽകുന്നുവെന്നും ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളസദസിനെതിരെയും രൂക്ഷമായ വിമർശനമാണ് ഗവർണർ ഉയർത്തിയത്. കേരളത്തിൽ എന്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കലക്ടറേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കിൽ സെക്രട്ടേറിയറ്റിൽ തന്നെ നേരിട്ടെത്തി നൽകാവുന്നതാണ്. പരാതി സ്വീകരിക്കുന്നതല്ലാതെ, പ്രശ്നങ്ങൾക്ക് ഒരുപരിഹാരവുമാകുന്നില്ലെന്നും ഗവർണർ പറഞ്ഞു.

സെനറ്റിലേക്ക് താൻ നാമനിർദ്ദേശം ചെയ്തവരുടെ ലിസ്റ്റ് മുഴുവൻ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു. തന്റെ വിവേചനാധികാരം എങ്ങനെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനിക്കും. താൻ ആളുകളെ തെരഞ്ഞെടുക്കുന്നതിന്റെ കാരണം ആരെയും ബോധ്യപ്പെടുത്തേണ്ട ചുമതല തനിക്കില്ലെന്നും ഗവർണർ പറഞ്ഞു.