തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗതനിയമങ്ങൾ കർശനമാക്കിയതോടെ വിവിധ കുറ്റങ്ങൾക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമാകുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഈ വർഷം സെപ്റ്റംബർവരെ 17,545 പേരുടെ ലൈസൻസാണ് വിവിധ കുറ്റങ്ങൾക്ക് മോട്ടോർവാഹനവകുപ്പ് സസ്പെൻഡ് ചെയ്തത്. എ.ഐ. ക്യാമറകൾ കണ്ടെത്തിയ നിയമലംഘനങ്ങൾകൂടി പരിഗണിക്കുമ്പോൾ ഇത് 23,000 കവിയും.

ഇത്രയധികം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഇതാദ്യമാണ്. 2022-ൽ 13,078 ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. കോവിഡ് കാലഘട്ടമായ 2020-21ൽ ആയിരത്തിൽ താഴെയായിരുന്നു. അതിനുമുമ്പുള്ള വർഷങ്ങളിൽ 4000-ൽ താഴെയും. എന്നാൽ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കിയതോടെ ഈ വർഷം ലൈസൻസ് നഷ്ടമായവരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു.

2019ൽ കേന്ദ്രമോട്ടോർവാഹനനിയമ ഭേദഗതിക്കുശേഷമാണ് ശിക്ഷ കർശനമാക്കിയത്. ചുവപ്പുസിഗ്‌നൽ അവഗണിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യാം. ജൂണിലാണ് എ.ഐ. ക്യാമറകൾ വന്നത്. ഒരാൾതന്നെ കുറ്റം ആവർത്തിച്ചെന്ന് ചിത്രങ്ങളിലൂടെ കണ്ടെത്താൻ പറ്റും. ഡ്രൈവറെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് നോട്ടീസ് അയക്കും. വാഹനം ഓടിച്ചയാളെ എത്തിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരേ നടപടിയുണ്ടാകും.

പൊലീസും മോട്ടോർവാഹനവകുപ്പും എടുക്കുന്ന കേസുകൾക്ക് പുറമേ, കോടതികളും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുണ്ട്. മൂന്നുമാസംമുതൽ ഒരുവർഷംവരെയാണ് സാധാരണ സസ്പെൻഷൻ കാലാവധി. കുറ്റം ആവർത്തിച്ചാൽ ഇരട്ടിയാക്കും. സസ്പെൻഷൻ ഉത്തരവ് രജിസ്ട്രേഡ് തപാലിൽ ലഭിക്കും. ശിക്ഷാകാലയളവിൽ മോട്ടോർവാഹനവകുപ്പിന്റെ പരിശീലനക്ലാസിൽ പങ്കെടുത്താൽ മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ.

24 നിയമലംഘനങ്ങളിൽ ലൈസൻസ് നഷ്ടമാകാം. യാത്രക്കാരോട് മോശമായി പെരുമാറുക, അമിതനിരക്ക് ഈടാക്കുക, മദ്യം മയക്കുമരുന്ന് ഉപയോഗം - കടത്തൽ, വാഹനമോഷണം, അമിതഭാരം, അതിവേഗം, വാഹനമോടിക്കുമ്പോൾ പുകവലിക്കുക, ഗതാഗതതടസ്സം ഉണ്ടാക്കുംവിധം വാഹനം ഉപേക്ഷിക്കുക, അപകടകരമായ രീതിയിൽ യാത്രക്കാരെ കയറ്റുക, സ്റ്റോപ്പിൽ നിർത്താതിരിക്കുക എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.

ഇതിനുപുറമേ, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ്, മൊബൈൽഫോൺ ഉപയോഗം തുടങ്ങിയ 22 കുറ്റങ്ങൾ കോടതിക്ക് കൈമാറും. ഇതിലും ലൈസൻസ് നഷ്ടമാകും.