കോട്ടയം: ടിപ്പർ ലോറിയുമായി എത്തിയയാൾ റോഡരികിലെ പെട്ടിക്കടയും വീടും ഇടിച്ചു തകർത്തു. തുടർന്നു വീടിന് തീയിട്ടു. വീട്ടുസാധനങ്ങൾക്ക് ഒപ്പം ദേവഗിരി കവലയിൽ കളത്തിൽ പറമ്പിൽ വിജയന്റെ ( 60 ) പെട്ടിക്കടയും സമീപത്ത് തനിച്ച് താമസിക്കുന്ന മുട്ടുകടുപ്പിൽ അമ്മിണിയുടെ ( 65 ) വീടുമാണു നശിപ്പിച്ചത്. കെട്ടിയിട്ടിരുന്ന നായ്ക്കുട്ടിയും കത്തിയമർന്നു.

ആക്രമണത്തിൽ വിജയന്റെ കൈക്കു പരുക്കേറ്റു. സംഭവത്തിൽ ദേവഗിരി കൊച്ചുപറമ്പിൽ മാത്യു സ്‌കറിയ(ഷിബു 42)യെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ടിപ്പർ പാഞ്ഞടുത്തതോടെ വിജയനും അമ്മിണിയും ഓടി രക്ഷപ്പെടുകയായിരുന്നു. വാഴൂർ - ചങ്ങനാശേരി റോഡിൽ ദേവഗിരി കവലയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 6.15ഓടെയാണു സംഭവം. ദേവഗിരി ഭാഗത്തു നിന്നു ടിപ്പറിലെത്തിയ ഷിബു സ്‌കറിയ മാടക്കടയാണ് ആദ്യം ഇടിച്ചു തകർത്തത്. പിന്നീട് റിവേഴ്‌സ് എടുത്ത് വീണ്ടും ഇടിച്ചു പെട്ടിക്കട തകർത്തു. കടയുടെ ഉള്ളിലായിരുന്ന വിജയൻ പിന്നിലെ വാതിൽ വഴി ഓടി രക്ഷപ്പെട്ടു.

തുടർന്ന് 50 മീറ്റർ അകലെ റോഡരികിലുള്ള അമ്മിണിയുടെ വീട്ടിലേക്കു ടിപ്പർ ഓടിച്ചു കയറ്റുക ആയിരുന്നു. ഈ സമയം അമ്മിണി വെളിയിലേക്ക് ഓടി. 2 തവണ ടിപ്പർ കൊണ്ട് വീട് ഇടിച്ചുതകർത്ത ശേഷം കന്നാസിൽ ടിപ്പറിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ കറുകച്ചാൽ പൊലീസ് ഷിബു സ്‌കറിയയെ അറസ്റ്റ് ചെയ്തു. 2 ദിവസം മുൻപ് ഷിബു സ്‌കറിയ കാറുമായി എത്തി 2 തവണ പെട്ടിക്കടയിൽ ഇടിപ്പിച്ചതായും കടയുടെ മുകളിലേക്ക് പെട്രോൾ ഒഴിക്കുകയും ചെയ്തതായി വിജയൻ പറഞ്ഞു. പെട്ടിക്കടയിലാണു വിജയൻ താമസിക്കുന്നത്. റോഡരികിലെ വീട്ടിൽ അമ്മിണി ഒറ്റയ്ക്കാണ് താമസിക്കുന്നത്.