- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി ജനങ്ങളാൽ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരും; ഏതോ മരുന്ന് കഴിക്കാൻ മറന്നുപോകുന്നുണ്ട്; മുഖ്യമന്ത്രിക്കൊപ്പമുള്ളവർ അത് ശ്രദ്ധിക്കണം; പരിഹസിച്ച് സതീശൻ
കോഴിക്കോട്: കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി, ജനങ്ങളാൽ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് പടിയിറങ്ങേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. കേരളീയർ ഏറ്റവും ശത്രുവായി കാണുന്നത് ഈ മുഖ്യമന്ത്രിയെയാണ്. നാട്ടുകാരുടെ പണം കൊണ്ട് നവകേരള സദസ് നടത്തി രാഷ്ട്രീയം പറയുന്ന വ്യക്തിയെ ജനം വെറുക്കുകയാണ്. ഇയാളുടെ അവസാനത്തിന്റെ ആരംഭമാണ് ഈ സംഭവങ്ങളിലൂടെ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വടകരയിൽ പ്രതികരിച്ചു.
വഴിയരികിൽ സമാധാനപരമായി കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും സഫാരി സൂട്ടിട്ട പൊലീസ് ക്രിമിനലുകളും ചേർന്ന് ക്രൂരമായി മർദിച്ചുു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും തിരുവനന്തപുരം സ്വദേശി സന്ദീപും ഇവരെ മർദിച്ചത്. മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ ജീവൻ രക്ഷാപ്രവർത്തനം കോൺഗ്രസും ആരംഭിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്. അക്രമം നടത്തിയ ഇവരെ പരസ്യമായി സംരക്ഷിക്കുകയാണ്. ഗവർണറുടെ വാഹനത്തിന് കേടുപാടുണ്ടാക്കിയതുപോലെ ഈ കുട്ടികൾ എന്തെങ്കിലും ചെയ്തോയെന്നും സതീശൻ ചോദിച്ചു.
തങ്ങൾ വിചാരിച്ചാൽ അവനൊന്നും അവന്റെ വീട്ടിൽ നിന്ന് ഇറങ്ങില്ല. അതിനൊക്കെയുള്ള കോൺഗ്രസുകാർ ഈ നാട്ടിലുണ്ട്. ഇത് സംഘർഷഭരിതമാകരുതെന്ന് കരുതി തങ്ങളാണ് സംയമനം പാലിച്ചത്. എല്ലാ മര്യാദയുടെയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ജനങ്ങളുടെ നെഞ്ചത്തുകൂടിയുള്ള തേരോട്ടം നടക്കുന്നത്. ഇയാളുടെ ധാരണ മഹാരാജാവാണെന്നാണ്. മഹാരാജാവ് എഴുന്നള്ളുമ്പോൾ ഒരു പ്രതിഷേധവും പാടില്ല. രാഷ്ട്രീയനേതാക്കൾക്കെതിരെയും മുഖ്യമന്ത്രിമാർക്കെതിരെയും നമ്മുടെ നാട്ടിൽ പ്രതിഷേധം ഉണ്ടായിട്ടില്ലേ?. സമാധാനപരമായി റോഡരികിൽ നിന്ന് കരിങ്കൊടി കാണിച്ചാൽ ഈ മുഖ്യമന്ത്രിക്ക് എന്താണെന്നും സതീശൻ ചോദിച്ചു.
ക്രിമിനൽ മനസുള്ള സാഡിസ്റ്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിന്റെ ദാർഷ്ട്യവും അഹങ്കാരവും തലയ്ക്ക് പിടിച്ച് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണ്. എട്ടാമത്തെ പ്രാവശ്യമാണ് പ്രതിപക്ഷ നേതാവിന്റെ സമനില തെറ്റിയെന്ന് മുഖ്യമന്ത്രി പറയുന്നത്. നാട്ടുകാരുടെ ചെലവിൽ സ്റ്റേജ് കെട്ടി നവകേരള സദസിൽ ഇരുന്ന് ആദ്യം പറയുന്നത് ഇതാണ്. താൻ എവിടെ വേണമെങ്കിലും പോയി ചികിത്സിക്കാൻ തയ്യാറാണ്. മുഖ്യമന്ത്രിയുടെ ഒപ്പമുള്ള മന്ത്രിമാരോട് തനിക്ക് പറയാനുള്ളത് വീട്ടുകാർ ആരും അടുത്ത ഇല്ലാത്തതാണ്. മരുന്ന് എടുത്തുകൊടുക്കാൻ മറക്കരുത്.
ഏതോ മരുന്ന് കഴിക്കാൻ അദ്ദേഹം മറന്നുപോകുന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ തോന്ന്യാസം പറയുന്നത്. നവകേരള സദസിൽ ആരെല്ലാമാണ് അപമാനിക്കപ്പെട്ടത്. ഇതെല്ലാം കഴിഞ്ഞ് വരുമ്പോൾ ഉത്തമരായ കമ്യൂണിസ്റ്റുകാർ ആരും ഇവരുടെ കൂടെ ഉണ്ടാവില്ല. കേരള മണ്ണിൽ കമ്യൂണിസത്തെ കുഴിച്ചുമൂടാനുള്ള അവസാനത്തെ യാത്രയാണെന്നും സതീശൻ പറഞ്ഞു.



