ജയ്പുർ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ദലിത് യുവതിയെ ബലാൽസംഗം ചെയ്തു. കാൺപുരി ൽനിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. രാജ്യം നടുങ്ങിയ നിർഭയ കേസിന് 11 വർഷം പൂർത്തിയാകുന്ന ദിവസം തന്നെയാണ് സമാനമായ മറ്റൊരു സംഭവം പുറത്തു വരുന്നത്.

അടച്ചിട്ട ക്യാബിനിൽ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ജയ്പുരിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കനോതയിൽ എത്തിയപ്പോൾ യുവതി എമർജൻസി അലാറം മുഴക്കിയതിനേത്തുടർന്ന് ബസിലെ മറ്റു യാത്രക്കാർ ഇടപെടുകയായിരുന്നു. ആരിഫിനെ യാത്രക്കാർ ചേർന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു.

ആരിഫിനെ സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസിന് കൈമാറി. ഇയാൾ ജുഡിഷ്യൽ കസ്റ്റഡിയിലാണെന്നും ലളിതിനായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.