കിഴക്കമ്പലം: സ്‌കൂൾ വിദ്യാർത്ഥിനിയെ നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 23 വർഷം തടവ്. കൊല്ലം കരുനാഗപ്പള്ളി തഴവ ടി.എം.എം. സെൻട്രൽ സ്‌കൂളിനു സമീപം പുത്തൻപുരയ്ക്കൽ അൻസലി (22) നെയാണ് കഠിന തടവിന് ശിക്ഷിച്ചത്. ജയിൽവാസത്തിന് പുറമേ 35,000 രൂപ പിഴയും ഒടുക്കണമെന്ന് ശിക്ഷ വിധിച്ചുകൊണ്ട് പെരുമ്പാവൂർ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേശ് എം. പിള്ള നിർദേശിച്ചു.

വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴിയാണ് യുവാവ് പരിചയപ്പെട്ടത്. പിന്നീട് കുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 2022 ജൂലായിൽ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. തടിയിട്ടപറമ്പ് സിഐ. ആയിരുന്ന വി എം. കേഴ്സൻ, എസ്‌ഐ.മാരായ സാജൻ, ടി.സി. രാജൻ, സി.എ. ഇബ്രാഹിംകുട്ടി, സീനിയർ സി.പി.ഒ. എ.ആർ. ജയൻ, സി.പി.ഒ.മാരായ അരുൺ കെ. കരുൺ, ഇൻഷാദ് പരീത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സിന്ധു ഹാജരായി.