തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു - യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ് സംഘടിപ്പിച്ച ബഹുജന മാർച്ചിൽ പലയിടത്തും സംഘർഷം. എറണാകുളത്തും കണ്ണൂരിലും മാർച്ച് സംഘർഷമായി.

മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി 564 പൊലീസ് സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടത്തുന്നത്. വിവിധ സ്റ്റേഷനുകൾക്ക് മുന്നിൽ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. കണ്ണൂർ വളപട്ടണം സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസുംതമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുവെച്ച് മാർച്ച് പൊലീസ് തടഞ്ഞെങ്കിലും ലാത്തിപിടിച്ചുവാങ്ങാൻ പ്രവർത്തകർ ശ്രമിച്ചതോടെ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തി.

കോഴിക്കോട് മുക്കത്തും സംഘർമുണ്ടായി. റോഡിൽ പൊലീസ് കെട്ടിയ കയർ ചാടിക്കടന്ന് പ്രവർത്തകർ സ്റ്റേഷനിലേക്ക് കയറാൻ ശ്രമിച്ചു. പ്രവർത്തകരെ പിടിച്ചുമാറ്റാൻ പൊലീസ് ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. എറണാകുളത്തും ജലപീരേങ്കി പ്രയോഗമുണ്ടായി.