ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്നാണ് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ടതാണ് കുഞ്ഞിന് രക്ഷയായത്. പെൺകുട്ടി ഒച്ചവെച്ചതോടെ പ്രതി കുഞ്ഞിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുക ആയിരുന്നു.

വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാളാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. മിഠായി നൽകി വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി ഒച്ച വെച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇതര സംസ്ഥാനകാരൻ ഓടി രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിട്ടില്ല. അടുത്തിടെ പാലക്കാട് ജില്ലയിലെ വാളയാറിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നു. മൂന്ന് വയസായ യു.പി സ്വദേശിയായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.