മൂന്നാർ: ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന പടയപ്പ വീട് തകർത്തു. വീട്ടിലുണ്ടായിരുന്ന ഏഴു പേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഗ്രാംസ് ലാൻഡ് എസ്റ്റേറ്റ് ന്യൂ ഡിവിഷനിൽ മീരാൻ മൊയ്തീന്റെ വീടാണ് ആന തകർത്തത്. ആറ് വീടുകൾ ഉൾപ്പെട്ട തൊഴിലാളി ലയത്തിലെ ഒരുവീടാണിത്. ചൊവ്വാഴ്ച വെളുപ്പിന് മൂന്നിന് സ്ഥലത്തെത്തിയ ആന മേൽക്കൂര ആദ്യം തകർത്തു.

പിന്നീട് അടുക്കള ഭാഗത്തെ ഭിത്തി തകർത്ത് അകത്തുകയറി അലമാരയും പാത്രങ്ങളും തകർത്തു. രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേരാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

ആന കിടപ്പുമുറിയുടെ ഭിത്തി തകർക്കാതിരുന്നതിനാൽ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. വീട്ടുകാർ ബഹളംവെച്ചെങ്കിലും ആന പിൻവാങ്ങിയില്ല. റോഡിലേക്ക് ഇറങ്ങി കറുപ്പ് സ്വാമിയുടെ നിർത്തിയിട്ടിരുന്ന ഓട്ടോയും തകർത്തു. പിന്നീട് നാട്ടുകാരെത്തി ബഹളമുണ്ടാക്കി ഒരു മണിക്കൂറിനുശേഷമാണ് ആനയെ കാട്ടിലേക്ക് തുരത്താനായത്.