കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം രാമപുരം താന്നിക്കുഴിപ്പിൽ വീട്ടിൽ ജോയൽ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ബലാത്സംഘത്തിനിരയായ പെൺകുട്ടി ഇക്കഴിഞ്ഞ 21-ന് ആത്മഹത്യാശ്രമം നടത്തുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ഫോൺ മുഖാന്തരം പരിചയം സ്ഥാപിച്ച ജോയൽ പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.

ആത്മഹത്യാ പ്രേരണാ കുറ്റവും പോക്‌സോ വകുപ്പുകളും ചുമത്തിയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ യുവാവ് രാമപുരത്തെ യൂസ്ഡ് കാർ ഷോറൂമിലെ മാനേജരായി ജോലിചെയ്തുവരികയായിരുന്നു.

ഡി.വൈ.എസ്‌പി ടി.ബി വിജയന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ പി.ജെ നോബിൾ, സബ് ഇൻസ്‌പെക്ടർ രാജു പോൾ, സീനിയർ സി.പി.ഒ മാരായ മഞ്ജുശ്രീ, ആർ.രജീഷ്, വി.കെ മനോജ്, ഐസി മോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.