പത്തനംതിട്ട: മകരവിളക്കിന് ശബരിമലയിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാരിന്റെയും ദേവസ്വം അധികൃതരുടെയും നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്രമായ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര തിങ്കളാഴ്ച വൈകീട്ട് സന്നിധാനത്ത് എത്തിച്ചേരും. തുടർന്ന് മകരവിളക്കിന് ആഭരണങ്ങൾ ചാർത്തിയാണ് ദീപാരാധന. ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ദർശനത്തിനായി 10 വ്യൂ പോയിന്റുകൾ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടർ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്സിന് മുൻവശത്തെ തട്ടുകൾ, ബിഎസ്എൻഎൽ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകൾഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുൻവശം, ഇൻസിനറേറ്ററിനു മുൻവശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ.

തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും പൂർത്തിയാക്കി. സൗജന്യ ഭക്ഷണവിതരണവും നടത്തും. പതിവായി നടത്തുന്ന അന്നദാനത്തിനുപുറമേയാണിത്. ചുക്കുവെള്ള വിതരണത്തിന് 66 പോയിന്റുകൾ സജ്ജമാക്കി. മകരവിളക്കിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്നായി 800 ബസുകൾ പമ്പയിൽ എത്തിക്കും. മകരജ്യോതി ദർശനം കഴിഞ്ഞിറങ്ങുന്നവർക്കായി കൂടുതൽ ചെയിൻ ദീർഘദൂര സർവീസുകൾ ലഭ്യമാക്കും.

പമ്പ ഹിൽടോപ്പ് മുതൽ ഇലവുങ്കൽ വരെ നിശ്ചിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ബസുകൾ ഇടതടവില്ലാതെ സർവീസ് നടത്തും. ഉത്സവശേഷം നടയടയ്ക്കുന്ന 20ന് രാത്രിവരെ ചെയിൻ സർവീസുകളും 21ന് പുലർച്ചെ നാലുവരെ ദീർഘദൂര സർവീസുകളും നടത്തും.