ആലത്തൂർ: ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ ബൈക്കോടിച്ചയാൾ കുഴഞ്ഞുവീണു മരിച്ചു. തരൂർ തോണിപ്പാടം ചെറാക്കോട്ടിൽ സി.എം. ലക്ഷ്മണനാണ് (50) മരിച്ചത്. തലയ്ക്കുള്ളിലേറ്റ ക്ഷതമാണ് ലക്ഷ്മണന്റെ മരണ കാരണം. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെ, ദേശീയപാതയിൽ ആലത്തൂർ വാനൂർ മുക്കിലായിരുന്നു അപകടം.

ലക്ഷ്മണന്റെ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരനായ ആലത്തൂർ നെല്ലിയാങ്കുന്നം കലാധരനാണ് (38) പരിക്കു പറ്റിയത്. അപകടത്തിൽ രണ്ടു പേരും നിലത്തു വീണു കാലിൽ പരിക്കേറ്റ കലാധരനെ ഓടിക്കൂടിയ ആളുകളെ കൊണ്ട് ആംബുലൻസ് വിളിപ്പിച്ചാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് പോയവർക്കൊപ്പം ആംബുലൻസിൽ ലക്ഷ്മണനും ഉണ്ടായിരുന്നു.

അപകട വിവരം ആലത്തൂർ പൂങ്ങോടുള്ള സുഹൃത്തുക്കളെയും തോണിപ്പാടത്തുള്ള സഹോദരങ്ങളെയും അപകടവിവരം വിളിച്ചറിയിക്കുകയും ചെയ്തു. കലാധരനെ ഡോക്ടർ പരിശോധിക്കുന്നതിനിടെ ലക്ഷ്മണൻ കുഴഞ്ഞുവീഴുകയായിരുന്നു. രാത്രി ഒൻപതരയോടെ മരിച്ചു. അപകടത്തിൽ തലയിൽ ചെറിയ മുറിവേറ്റിരുന്നു. നേരത്തേ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ആളാണ്. ഗൾഫിൽനിന്നു മടങ്ങിയശേഷം ആലത്തൂർ വാനൂർ സഫ റെസിഡൻസി മാനേജരായി ജോലി ചെയ്യുകയായിരുന്നു.

ആറു വർഷംമുൻപ് മകൾ ശ്രീമോൾ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഭാര്യ: സരിത. മറ്റു മക്കൾ: ശ്രീക്കുട്ടി (ബിരുദവിദ്യാർത്ഥി, നേതാജി കോളേജ്, നെന്മാറ), ശ്രീലക്ഷ്മി. സഹോദരങ്ങൾ: സി.എം. മാണിക്യൻ, രാമനാഥൻ, കേശവൻ, പരേതനായ ശശി, തങ്ക, പ്രേമ, സുലോചന, ഉഷ.