- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സി ജീവനക്കാർക്കെതിരെ നടപടി
തിരുവനന്തപുരം : ഒരു തുള്ളി ഡീസൽ പോലും പാഴാക്കരുതെന്നുള്ള കോർപ്പറേഷന്റെ ആവർത്തിച്ചുള്ള നിർദ്ദേശം നിലനിൽക്കേ അനാവശ്യമായി ബസ് സ്റ്റാർട്ട് ചെയ്ത് നിർത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സി.എം.ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ബസ്സിലെ ബദലി ഡ്രൈവറെ പിരിച്ചു വിടുകയും, രണ്ട് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പാറശ്ശാല ഡിപ്പോയിലെ ബദലി ഡ്രൈവർ പി.ബൈജുവിനെ പിരിച്ചു വിടുകയും, പാറശ്ശാല ഡിപ്പോയിലെ കണ്ടക്ടർ ശ്രീ. രജിത്ത് രവി, പാറശ്ശാല യൂണിറ്റിൽ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയറുടെ ചുമതല വഹിച്ചു വരുന്ന ചാർജ്ജ്മാൻ കെ.സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഈ മാസം 9 ന് ആയിരുന്നു സംഭവം. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സി എം ഡി എത്തിയപ്പോഴാണ് നെയ്യാറ്റിൻകര - കളിയിക്കാവിള ബസ് ബേയിൽ യാത്രക്കാരെ കയറ്റുന്നതിനായി പാർക്ക് ചെയ്തിരുന്ന CS88 (JN548)-w നമ്പർ ബസ്സ് കണ്ടക്ടറോ, ഡ്രൈവറോ ഇല്ലാതെ ബസ് സ്റ്റാർട്ട് ചെയ്തു നിറുത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബസ്സ് സ്റ്റാർട്ടിംഗിൽ നിറുത്തിയിരിക്കുന്നതിനെ സംബന്ധിച്ച് ഡ്രൈവറോട് അന്വേഷിച്ചപ്പോൾ സെൽഫ് എടുക്കാത്തതുകൊണ്ടാണെന്ന് ഡ്രൈവർ പരുഷമായി മറുപടി പറയുകയും ചെയ്തു.
കോർപ്പറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ തന്റെയൊപ്പം ജോലി ചെയ്ത താൽക്കാലിക ഡ്രൈവർ ഡീസൽ പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും അത് തടയുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധവെയ്ക്കാതിരിക്കുകയെന്ന കൃത്യ വിലോപം ബോധ്യപ്പെട്ടതിനാണ് സ്ഥിരം ജീവനക്കാരനായ കണ്ടക്ടർ ശ്രീജിത് രവിയെ സസ്പെൻഡ് ചെയ്തത്.
ഒരു തുള്ളി ഡീസൽ പോലും പാഴാക്കരുതെന്നുള്ള കോർപ്പറേഷന്റെ ആവർത്തിച്ചുള്ള നിർദ്ദേശം നിലനിൽക്കേ അനാവശ്യമായി ബസ് സ്റ്റാർട്ടിംഗിൽ നിർത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സി.എം.ഡി യോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത ബസ്സിലെ ബദലി ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തിരു:സെൻട്രൽ ഡിപ്പോയിൽ 20 മിനിറ്റോളം എഞ്ചിൻ ഓഫാക്കാതെ ബസ്സ് സ്റ്റാർട്ട് ചെയ്ത നിലയിലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതാണ്. വരുമാനത്തിന്റെ 50 ശതമാനത്തോളം തുക ഡീസലിനായി ചെലവാകുന്ന നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിൽ 20 മിനിറ്റോളം ബസ്സ് സ്റ്റാർട്ട് ചെയ്ത നിലയിലായി ഡീസൽ ദുരുപയോഗം ചെയ്യാനിടയാക്കിയ പാറശ്ശാല യൂണിറ്റിലെ ബദലി വിഭാഗം ഡ്രൈവർ പി.ബൈജുവിന്റെ പ്രവൃത്തി തീർത്തും നിരുത്തരവാദപരമായതുകൊണ്ടാണ് അദ്ദേഹത്തെ പിരിച്ചു വിട്ടത്.
ബസിന്റെ തകരാറ് സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോർട്ടുകൾ ഉണ്ടായിരിന്നിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് പാറശ്ശാല ഡിപ്പോയിലെ ഗാരേജിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാനെ സസ്പെൻഡ് ചെയ്തത്. കോർപ്പറേഷൻ പ്രതിമാസം 12 കോടിയോളം രൂപ സ്പെയർ പാർട്സിനായി ചെലവാക്കുന്നുണ്ട്. പാശ്ശാല ഡിപ്പോയിലെ അസി. ഡിപ്പോ എഞ്ചിനീയറിന്റെ ചുമതല വഹിച്ചിരുന്ന ചാർജ്മാൻ ശ്രീ സന്തോഷ് കുമാർ ഈ ബസിന് ആവശ്യമായ സ്പെയറുകൾ സമയബന്ധിതമായി വരുത്തി തകരാർ പരിഹരിക്കാതിരിക്കുകയും, വാഹനങ്ങളുടെ സൂപ്പർ ചെക്ക് നടത്താതെയും, കോർപ്പറേഷൻ നിഷ്കർഷിച്ചിരിക്കുന്ന തരത്തിൽ യഥാസമയം വാഹന പരിപാലനം നടത്തുന്നതിൽ വീഴ്ച വരുത്തി കോർപ്പറേഷന് നഷ്ടമുണ്ടാക്കി എന്നത് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനാലാണ് ചാർജ്മാൻ ശ്ര കെ സന്തോഷ്കുമാറിനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തത്.



