കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോ കോളേജ് കാമ്പസിൽ കെ.എസ്.യു സ്ഥാപിച്ച ബോർഡ് എടുത്ത് മാറ്റി പൊലീസ്. കെ.എസ്.യു പ്രവർത്തകർ സ്ഥാപിച്ച ബോർഡാണ് പൊലീസെത്തി എടുത്തുമാറ്റിയത്. രണ്ട് കെ എസ് യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് വിദ്യാർത്ഥികൾ തമ്പടിച്ചതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

'മോദി ഗോ ബാക്ക്' എന്നെഴുതിയ ബോർഡാണ് ഉച്ചയോടെ കെ എസ് യു പ്രവർത്തകർ ക്യാമ്പസിൽ സ്ഥാപിച്ചത്. പൊലീസ് എത്തി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ അതിന് കൂട്ടാക്കിയില്ല. തുടർന്ന് പൊലീസ് തന്നെ ആളുകളെ വരുത്തി ബോർഡ് അഴിച്ചുമാറ്റുകയായിരുന്നു.

മോദിക്കെതിരെ ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയതോടെ ക്യാമ്പസിൽ നേരിയ രീതിയിൽ സംഘർഷം ഉടലെടുത്തുവെങ്കിലും പൊലീസെത്തി ബോർഡ് അഴിച്ചുമാറ്റുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കൂടുതൽ വിദ്യാർത്ഥികൾ ക്യാമ്പസിലേക്കെത്തുകയും സേവ് ലക്ഷദ്വീപ്, സേവ് മണിപ്പൂർ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്തതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തി. തുടർന്ന് ക്യാമ്പസിനുള്ളിൽ നിന്ന് വിദ്യാർത്ഥികളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. മഹാരാജാസ് ഗ്രൗണ്ട് ജങ്ഷനിൽനിന്ന് എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് 1.3 കിലോമീറ്റർ ദൂരം തുറന്ന വാഹനത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ.