എറണാകുളം: മഹാരാജാസ് കോളേജിൽ ഭിന്നശേഷിക്കാരനായ അദ്ധ്യാപകനെ വിദ്യാർത്ഥി മർദിച്ചത് ഹാജർ നൽകിയില്ലെന്ന് ആരോപിച്ച്. കോളേജിലെ അറബിക് വിഭാഗം അദ്ധ്യാപകനായ ഡോ. നിസാമുദ്ദീനാണ് വിദ്യാർത്ഥിയുടെ മർദനമേറ്റത്. മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയായ മുഹമ്മദ് റാഷിദാണ് അദ്ധ്യാപകനെ മർദിച്ചത്.

കൈയിൽ കരുതിയിരുന്ന വസ്തു ഉപയോയിച്ച് പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു.അദ്ധ്യാപകന്റെ പിൻ കഴുത്തിലും കൈയിലുമാണ് മർദനമേറ്റത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ധ്യാപകൻ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ അദ്ധ്യാപകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം

മുഹമ്മദ് റാഷിദിന്റെ രണ്ടാം വർഷ ക്ലാസിലെ അദ്ധ്യാപകനായിരുന്നു നിസാമുദ്ദിൻ. മുൻ സെമസ്റ്ററുകളിൽ ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് അദ്ധ്യാപകൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ നിസാമുദ്ദീനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. പൊലീസിലും പരാതി നൽകും. അതേസമയം കോളേജ് യൂണിയൻ സ്റ്റാഫ് അഡൈ്വസർ കൂടിയായ അദ്ധ്യാപകന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് നടത്താനിരുന്ന ആർട്‌സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികളും കോളേജ് യൂണിയൻ മാറ്റിവെച്ചു.