- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിപ്പൂരിൽ വീണ്ടും സംഘർഷം അഞ്ചു പേർ കൊല്ലപ്പെട്ടു
ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. തോക്കുമായി എത്തിയ അക്രമകാരികൾ ഇന്നലെ രണ്ടിടത്താണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. ബിഷ്ണുപുർ ജില്ലയിലെ നിങ്തൗകോങ്ങിൽ അക്രമികൾ നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നിലമുഴുതുകൊണ്ടിരുന്ന പാവപ്പെട്ട കൂലിപ്പണിക്കാരാണ് മരിച്ചു വീണത്. തോക്കുകളുമായി എത്തിയ ആക്രമിസംഘം വെടിയുതിർക്കുക ആയിരുന്നു.
ഇംഫാലിലും മറ്റൊരു വെടിവെയ്‌പ്പ് നടന്നു. വെസ്റ്റ് ഇംഫാൽ ജില്ലയിലെ കാങ്ചുപ് ഗ്രാമത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന വെടിവയ്പിൽ ഗ്രാമീണനായ ടി. മനോരഞ്ജൻ കൊല്ലപ്പെട്ടു. കാങ്ചുപ്പിനു ചുറ്റുമുള്ള മലനിരകളിൽ നിന്നു ആയുധധാരികൾ വെടിവയ്പ് നടത്തിയതിനെത്തുടർന്ന് പ്രത്യാക്രമണത്തിനായി ഗ്രാമീണർ പുറത്തിറങ്ങിയപ്പോഴാണ് മനോരഞ്ജന് വെടിയേറ്റത്. ഇതോടെ കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷം മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.
തുടർന്ന് ഇംഫാലിൽ വനിതകൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും രാജ്ഭവനിലേക്കും റാലി നടത്തി. മണിപ്പുർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. രാജ്ഭവനു സമീപം മാർച്ച് തടഞ്ഞതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി.
ഇതിനിടെ, തൗബാൽ ജില്ലാ പൊലീസ് ആസ്ഥാനത്തിനു നേരെയും വെടിവെയ്‌പ്പ് നടന്നു. ഇവിടെയുണ്ടായ ആക്രമണത്തിൽ മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി. തൗബാലിൽ കർഫ്യൂ ഏർപ്പെടുത്തി. ഇതിനു മുൻപ് റിസർവ് ബറ്റാലിയൻ ആസ്ഥാനത്തും ആയുധധാരികൾ അക്രമം നടത്താൻ ശ്രമിച്ചിരുന്നു. സുരക്ഷാസേന ഇവരെ തുരത്തി.



