കൊല്ലം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർ കുഴഞ്ഞു വീണ് മരിച്ചു. നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ബസ് ഒതുക്കി നിർത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷമാണ് ഡ്രൈവർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചത്. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർ പെരുമ്പാവൂർ ചെമ്പറക്കി തങ്കളത്ത് ടി.എം.പരീത് (49) ആണു മരിച്ചത്. ബസ് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.

തിരുവനന്തപുരത്തു നിന്നു തൃശൂരിലേക്കു പോയി തിരികെ വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ആയിരുന്നു പരീത്. ബസ് കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കിൽ എത്തിയപ്പോഴാണ് പരീതിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഇദ്ദേഹം ബസ് ഒതുക്കി നിർത്തുകയായിരുന്നു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ കണ്ടക്ടറും യാത്രക്കാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

സ്ഥിതി മോശമായതിനാൽ അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ നിർദേശിച്ചു. ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കം നടത്തി. നിഷയാണ് പരീതിന്റെ ഭാര്യ. മക്കൾ: മെഹ്റൂഫ്, മെഹ്ഫിർ.