പാലക്കാട്: തീവണ്ടിയിൽ കയറുന്നതിനിടെ കാൽവഴുതി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണ വയോധികയുടെ ഇരുകാലുകളും അറ്റു. അഗളി സ്വദേശി മേരിക്കുട്ടി (62) യുടെ കാലുകളാണ് മുറിഞ്ഞുപോയത്. തീവണ്ടിയിലേക്ക് കയറാൻ ശ്രമിക്കവെ തീവണ്ടി നീങ്ങി തുടങ്ങിയതാണ് അപകടത്തിന് വഴിവെച്ചത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.25-നായിരുന്നു സംഭവം.

അമൃതാ എക്സ്‌പ്രസിൽ തിരുവനന്തപുരത്തേക്ക് പോകാൻ ഒരുങ്ങുമ്പോാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മേരിക്കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മേരിക്കുട്ടിയുടെ മകന്റെ കുട്ടിയുടെ ചികിത്സാ ആവശ്യത്തിനുവേണ്ടി, മകനും ബന്ധുവിനുമൊപ്പം തിരുവനന്തപുരത്തേക്ക് പോകാനായി പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു മേരിക്കുട്ടി.

ട്രെയിൻ പ്ലാറ്റ്‌ഫോമിലെത്തിയതോടെ മകൻ ആദ്യം തീവണ്ടിയിൽ കയറി. പിന്നാലെ, പ്ലാറ്റ്‌ഫോമിൽനിൽക്കുകയായിരുന്ന മേരിക്കുട്ടിയെ തീവണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിതുടങ്ങുകയായിരുന്നു. ഇതോടെ മേരിക്കുട്ടി കാൽവഴുതി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണു.