പന്തളം: എം.സി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് മുന്നിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില വയോധികൻ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബി(32)യെ പരുക്കുകളോടെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ നാലു പേർക്കും പരുക്കേറ്റു.

രാവിലെ ഏഴിനാണ് അപകടം നടന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമായതെന്ന് കരുതുന്നു. നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് നീങ്ങുകയും പെട്ടെന്ന് വെട്ടിച്ചുമാറ്റിയപ്പോൾ ബസിലേക്ക് വന്ന് ഇടിച്ചു കയറുകയായിരുന്നുവെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. ബസിന്റെ മുൻസീറ്റിൽ ഇരുന്ന യാത്രക്കാർക്ക് പരുക്കേറ്റു.

കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ അടൂരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് സംഘം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു. ജോസഫ് ഈപ്പൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.