കൊച്ചി: നല്ല ആൺകുട്ടിയുണ്ടാകാൻ ശാരീരികബന്ധം എങ്ങനെ വേണമെന്ന് വിശദീകരിച്ച് ഭർതൃവീട്ടുകാർ കുറിപ്പ് കൈമാറിയെന്ന യുവതിയുടെ ആരോപണം ശരിയാണെങ്കിൽ ഞെട്ടിക്കുന്നതാണെന്നു ഹൈക്കോടതി. ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ടു യുവതി നൽകിയ ഹർജി പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഞെട്ടൽ രേഖപ്പെടുത്തിയത്. ഈ നിയമം ബാധകമാകുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ലെന്നു കോടതി പറഞ്ഞു.

കുടുംബക്ഷേമ വകുപ്പിനു കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ അഡീഷനൽ ഡയറക്ടർക്കു കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചാണു കൊല്ലം സ്വദേശിനി കോടതിയിലെത്തിയത്. മുവാറ്റുപുഴ സ്വദേശിയായ ഭർത്താവിനും കുടുംബത്തിനും എതിരെയാണ് ആരോപണം.

ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണെന്നിരിക്കെ ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവർക്ക് എങ്ങനെ ഇടപെടാൻ കഴിയും? ദമ്പതികളുടെ 10 വയസ്സുള്ള മകളെ ഇതെങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും ഹൈക്കോടതി വാക്കാൽ പറഞ്ഞു. ഹർജിക്കാരിയുടെ ഭർതൃവീട്ടുകാരെ കക്ഷിചേർക്കാതെ കേസിൽ മുന്നോട്ടുപോകാനാവില്ലെന്നു കോടതി വ്യക്തമാക്കി. അവർക്കു പ്രത്യേക ദൂതൻ മുഖേന നോട്ടിസ് അയച്ചു. ഹർജി ഇന്നു വീണ്ടും പരിഗണിക്കും.

2012 ഏപ്രിൽ 12നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ ദിവസം വൈകിട്ട് വൈകിട്ട് ഭർത്താവും മാതാപിതാക്കളും കൂടി 'നല്ല ആൺകുട്ടി ഉണ്ടാകാൻ' എന്നു പറഞ്ഞ് കുറിപ്പ് കൈമാറിയെന്നാണു പരാതി. ഇംഗ്ലിഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കി കൈമാറിയതിന്റെ പകർപ്പും കയ്യക്ഷരം ഭർതൃപിതാവിന്റെയാണെന്നു തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കിയിട്ടുണ്ട്. പെൺകുഞ്ഞിനു ജന്മം നൽകിയതോടെ ഭർത്താവും വീട്ടുകാരും തന്നോട് അകൽച്ച കാണിച്ചതായി ആരോപിച്ച് ഹർജിക്കാരി കൊല്ലം കുടുംബക്കോടതിയെ സമീപിച്ചിട്ടുണ്ട്.