- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീതി കാരണം വിദ്യാർത്ഥികൾ മർദനം പുറത്തു പറയുന്നില്ല; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവർത്തകർ ക്യാംപസുകളിൽ അഴിഞ്ഞാടുകയാണെന്നും അതിനു സർക്കാരും മുഖ്യമന്ത്രിയും പിന്തുണ നൽകുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൂക്കോട് വെറ്ററിനറി ക്യാംപസിൽ സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ക്യാംപസുകളിൽ അഴിഞ്ഞാടാൻ ആരാണ് എസ്എഫ്‌ഐയ്ക്ക് അധികാരം നൽകിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കേരളത്തിന് അപമാനമായ സംഭവം ഉണ്ടായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. നവകേരള സദസിൽ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ അഴിഞ്ഞാടിയപ്പോൾ രക്ഷാപ്രവർത്തനം എന്നു പറഞ്ഞത് മുഖ്യമന്ത്രിയാണ്. കേരളത്തിലെ എല്ലാ അക്രമ സംഭവങ്ങളിലെയും ഉത്തരവാദികളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഒരാളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ്. മറ്റുള്ള വിദ്യാർത്ഥി സംഘടനകൾക്കു പ്രവർത്തനം നടത്താൻ കഴിയാത്തവിധം എസ്എഫ്‌ഐ അക്രമം നടത്തുകയാണ്. ഭീതി കാരണം വിദ്യാർത്ഥികൾ മർദനം പുറത്തു പറയുന്നില്ല. രക്ഷിതാക്കൾ കുട്ടികളെ ക്യാംപസിലേക്ക് അയയ്ക്കാൻ ഭയക്കുന്നു. അപകടകരമായ രീതിയിൽ ക്യാംപസുകളെ മാറ്റുന്ന ക്രിമിനലുകളെ നിയന്ത്രിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. കെഎസ്‌യുവും യൂത്ത് കോൺഗ്രസും പാർട്ടിയും സമരം ഏറ്റെടുക്കും.
സാമൂഹിക സുരക്ഷാ പെൻഷൻ ഏഴു മാസമായി കുടിശികയാണ്. കോൺഗ്രസിന്റെ ജനകീയ സദസുകളിൽ ഏറ്റവുമധികം പരാതി ലഭിച്ചത് പെൻഷൻ ലഭിക്കാത്തതിനെക്കുറിച്ചാണ്. സാമൂഹിക സുരക്ഷാ പെൻഷൻ കൊടുത്തില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കും. സുനിൽ കനഗോലു റിപ്പോർട്ടെന്ന് പറഞ്ഞ് തെറ്റിദ്ധാരണ പരത്തുന്ന റിപ്പോർട്ടുകൾ മാധ്യമങ്ങൾ നൽകുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെ ഒരു റിപ്പോർട്ടില്ല. തിരഞ്ഞെടുപ്പ് ക്യാംപെയിൻ എന്തായിരിക്കുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ ചർച്ച ചെയ്തു. അല്ലാതെ മണ്ഡലത്തെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല.
ഹീനമായ പ്രചാരണമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. കോൺഗ്രസിന്റെ സ്ഥാനാർത്ഥികളോട് കാണിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണ്. 19 സീറ്റുകളാണ് കഴിഞ്ഞ തവണ യുഡിഎഫിനു ലഭിച്ചത്. അന്നുണ്ടായിരുന്നതിനേക്കാൾ ഭരണവിരുദ്ധ വികാരം ഇന്നുണ്ട്. 20 സീറ്റിലും ജയിക്കാനുള്ള പ്രവർത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.



