ചേർത്തല: കോവിഡ് കാലത്ത് തന്റെ അമ്മയ്ക്കു കോവിഷീൽഡ് വാക്‌സിൻ നൽകിയതിന് പഞ്ചായത്തംഗത്തിന് യുവാവിന്റെ ഭീഷണി. ഗ്രാമപ്പഞ്ചായത്തംഗമായ വനിതയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതിനു പഞ്ചായത്തു ഭരണസമിതി ചേർത്തല പൊലീസിൽ പരാതി നൽകി. അമ്മയ്ക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയത് പഞ്ചായത്ത് അംഗത്തിന്റെ വീഴ്ചയാണെന്നാരോപിച്ചായിരുന്നു ഭീഷണി.

വയലാർ ഗ്രാമപ്പഞ്ചായത്ത് 15-ാംവാർഡ് കുന്നുകഴി കോളനിയിലെ യുവാവാണ് ഭീഷണി മുഴക്കിയത്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ബീനാ തങ്കരാജിനെ കഴിഞ്ഞദിവസം രാത്രി 10.42-ന് ഫോൺ ചെയ്താണു ഭീഷണി.

കോവിഷീൽഡ് എടുത്തവർക്കു ശാരീരിക പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഫോൺവിളി. തന്റെ അമ്മയ്ക്കു പല രോഗങ്ങളുണ്ടെന്നും അതെല്ലാം കോവിഷീൽഡ് എടുത്തിതിനാലാണെന്നുമാണ് ഇയാളുടെ വാദം. അമ്മയ്‌ക്കെന്തെങ്കിലും പറ്റിയാൽ പഞ്ചായത്തംഗത്തെ കൊന്നുകളയുമെന്നും പറഞ്ഞു. വാക്‌സിൻ നൽകിയതും ഉണ്ടാക്കിയതും പഞ്ചായത്തല്ലെന്നു പറഞ്ഞിട്ടും ഇയാൾ വഴങ്ങിയില്ല.