പത്തനംതിട്ട: ഷാർജയിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ പൊലീസിന്റെ പിടിയിലായ, പോക്‌സോ കേസ് പ്രതി ചാടിപ്പോയി. വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് നാട്ടിലെക്ക് കൊണ്ടു വരും വഴി പത്തനംതിട്ട സൈബർ പൊലീസിനെ വെട്ടിച്ച് കടന്നത്. കേസിൽ പ്രതിയായതിനെത്തുടർന്ന് ഗൾഫിലേക്ക് പോയ ഇയാൾക്കെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു.

അങ്ങനെയാണ് കഴിഞ്ഞദിവസം ഡൽഹിയിലെത്തിയപ്പോൾ പിടിയിലാകുന്നത്. തുടർന്ന് പത്തനംതിട്ട പൊലീസ് ഇയാളെ വിമാനത്തിൽ ബെംഗളൂരുവിലെത്തിച്ചു. അവിടെനിന്ന് ബസിൽ പത്തനംതിട്ടയ്ക്ക് കൊണ്ടുവരുമ്പോൾ ഞായറാഴ്ച പുലർച്ചെ തമിഴ്‌നാട് കാവേരിപട്ടണത്തിന് സമീപത്ത് യാത്രക്കാർക്ക് മൂത്രമൊഴിക്കുന്നതിനായി ബസ് നിർത്തി. ഈ സമയം സച്ചിൻ ഇറങ്ങി ഓടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ തിരച്ചിൽ നടക്കുന്നു.