കോഴിക്കോട്: ഇന്നലെ പെയ്ത കനത്തമഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളംകയറി. ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലാണ്(ഐ.എം.സി.എച്ച്.) വെള്ളംകയറിയത്. താഴത്തെനില പൂർണമായും വെള്ളത്തിനടിയിലായി. ഇതുകാരണം ചില വാർഡുകളിലുണ്ടായിരുന്ന കുട്ടികളെ ഉടൻതന്നെ മറ്റിടങ്ങളിലേക്ക് മാറ്റി. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഗൈനക്കോളജി, പീഡിയാട്രിക് അത്യാഹിത വിഭാഗങ്ങൾ, വാർഡുകൾ, സ്ത്രീകളുടെ ഐ.സി.യു., അടിയന്തര ശസ്ത്രക്രിയാമുറി, ലിഫ്റ്റുകൾ, നിരീക്ഷണമുറി, ഒ.പി. വിഭാഗം എന്നിവിടങ്ങളിലെല്ലാം വെള്ളംകയറിയിട്ടുണ്ട്.

സ്ഥാപനം പ്രവർത്തനമാരംഭിച്ച് അരനൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം കുത്തിയൊഴുകിവന്നതെന്ന് ഇവിടുത്തെ ജീവനക്കാർ പറഞ്ഞു.
വെള്ളം കനത്തതോടെ മൂന്ന് മോട്ടോർസെറ്റുകൾ എത്തിച്ച്് വെള്ളം പമ്പുചെയ്ത് കളഞ്ഞു. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികളും മറ്റുജീവനക്കാരും ചേർന്ന് കേന്ദ്രം പൂർണമായും ശുചീകരിക്കാനുള്ള പ്രവൃത്തി രാത്രിവൈകിയും തുടർന്നു.

നവജാതശിശുക്കളെ അടക്കം പരിചരിക്കുന്ന പീഡിയാട്രിക് ഐ.സി.യു.വിലും വെള്ളംകയറി. ഐ.സി.യു.വിലെ ഒട്ടേറെ ഉപകരണങ്ങൾ സ്ഥാപിച്ച മുറിയിലെ വെള്ളം അടിച്ചുകളയാൻ ഏറെവൈകി. ഐസൊലേഷൻ വാർഡുകളിലും വെള്ളക്കെട്ടുണ്ടായി. ഇവിടെയുണ്ടായിരുന്ന കുട്ടികളെയും മറ്റിടങ്ങളിലേക്ക് മാറ്റേണ്ടതായിവന്നു. ശൗചാലയങ്ങളിലടക്കം വെള്ളംകയറിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി.