കല്‍പറ്റ: വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളുകളും ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ.രാജന്‍ അറിയിച്ചു മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിയുന്ന കുടുംബങ്ങളെ ഇന്നു വൈകുന്നേരത്തോടെ വാടക വീടുകളിലേക്കും ക്വാര്‍ട്ടേഴ്‌സുകളിലേക്കും മാറ്റും. സെപ്റ്റംബര്‍ രണ്ടിന് ജില്ലയിലെ സ്‌കൂളുകളില്‍ വീണ്ടും പ്രവേശനോത്സവം നടത്തും.

ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകള്‍ താല്‍കാലികമായി മേപ്പാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. ചൂരല്‍മല പ്രദേശത്തുള്ള കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളിലേക്ക് വരുന്നതിന് കെഎസ്ആര്‍ടിസി സൗജന്യ സര്‍വീസ് നടത്തും. ചൂരല്‍മല, മുണ്ടക്കൈ സ്‌കൂളുകളിലെ അധ്യാപകരെ താല്‍കാലികമായി മറ്റു സ്‌കൂളുകളിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്രമാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. ബാക്കി സ്‌കൂളുകളിലെ ക്യാംപുകള്‍ നേരത്തെ തന്നെ അവസാനിപ്പിച്ചിരുന്നു. മേപ്പാടി, അമ്പലവയല്‍, കല്‍പറ്റ, ചുണ്ടേല്‍ തുടങ്ങിയ സ്ഥലത്തേക്കാണ് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചിരുന്നു. 25 ദിവസത്തിന് ശേഷമാണ് ക്യാംപ് അവസാനിപ്പിക്കുന്നത്.