കോഴിക്കോട്: ഹേമ കമ്മിറ്റിയില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. മൊഴി നല്‍കിയവരോട് സര്‍ക്കാര്‍ നീതി കാണിക്കണം. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുത്. സിനിമ നയം ഉണ്ടാക്കണം. ഇതിനായി സര്‍ക്കാര്‍ ഇടപെടണമെന്നും മേജര്‍ രവി പറഞ്ഞു.

അതേസമയം, മുകേഷ് എംഎല്‍എക്കെതിരെ കൂടുതല്‍ ലൈംഗികാരോപണം ഉയര്‍ന്നതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരും സിപിഎമ്മും. പരാതി നല്‍കുമെന്ന് നടി മിനു മുനീര്‍ പറഞ്ഞതോടെ കേസെടുക്കേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്. പ്രതിപക്ഷം മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി. ഇതിനിടെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ മുകേഷിന്റെ ഉള്‍പ്പെടുത്തിയതും വിവാദമായി.

ആദ്യം കാസ്റ്റിംഡ് ഡയറക്ടര്‍ ടെസ് ജോസഫും പിന്നാലെ ഗുരുതരമായ ആരോപണവുമായി നടി മിനു മുനീറും മുകേഷിനെതിരെ രംഗത്തെത്തിയതോടെ മുകേഷിനെതിരായ വിവാദം കടുക്കുകയാണ്. തുടരെ വരുന്ന ആരോപണം ഇടത് എംഎല്‍എക്കെതിരെ ആയതിനാല്‍ മുകേഷ് മാത്രമല്ല സര്‍ക്കാറും സിപിഎമ്മും വെടില്ലാണ്. പുതിയ ആരോപണത്തോട് മുകേഷ് പ്രതികരിച്ചിട്ടില്ല. ടെസിന്റെ ആരോപണത്തെ രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു മുകേഷിന്റെ വിശദീകരണം. സിപിഐ പരസ്യമായി പിന്തുണക്കുകയുമില്ല.

പ്രതിപക്ഷ നേതാവ് മുകേഷിന്റെ രാജിയാവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷസംഘടനകള്‍ വലിയ പ്രതിഷേധത്തിലാണ്. സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, നടി പരാതി നല്‍കിയാല്‍ കേസെടുക്കേണ്ട സാഹചര്യമാണ്. കേസെടുത്താലും എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിലെ ചര്‍ച്ചകള്‍. പ്രതിപക്ഷത്തെ എംഎല്‍എമാര്‍ക്കെതിരെ ഉയര്‍ന്ന സമാനകേസുകളാണ് പ്രതിരോധം. ആരോപണം മുറുകുന്നതിനിടെയാണ് മുകേഷിനെ ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തിയതും വിവാദമാകുന്നത്. ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ സമിതിയിലാണ് മുകേഷ് ഉള്ളത്. കോണ്‍ക്ലേവ് അടക്കം സംഘടിപ്പിക്കുന്നതിന്റെ ചുമതലയും സമിതിക്കാണ്.