കോഴിക്കോട്: താരസംഘടനയായ 'അമ്മ'യിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സമൂഹത്തോട് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കൂട്ടരാജി വെച്ചത് ഉചിതമായില്ലെന്നും നടി നിഖില വിമല്‍. അമ്മയിലെ അംഗങ്ങളായ തങ്ങളും സോഷ്യല്‍ മീഡിയ വഴിയൊക്കെയാണ് വിവരമറിഞ്ഞത്. യാഥാര്‍ത്ഥ്യം പറഞ്ഞതിനുശേഷമായിരുന്നു രാജിവെക്കേണ്ടിയിരുന്നതെന്നും നിഖില കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ നടക്കുന്ന എല്ലാ വിഷയങ്ങളിലും പ്രതികരണം അറിയിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, തനിക്കത് സാധ്യമല്ലെന്നും നിഖില വ്യക്തമാക്കി.

'താരസംഘടന പോയിട്ടില്ല, സംഘടന അവിടെ തന്നെയുണ്ട്. അതിന്റെ തലപ്പത്തിരിക്കുന്ന ആളുകള്‍ അവര്‍ നേരിട്ടിട്ടുള്ള ആരോപണത്തിന്റെ ഭാഗമായി രാജി വയ്ക്കുന്നുവെന്നാണ് ഞങ്ങളും അറിഞ്ഞത്. അമ്മയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ടുള്ള രാജിയല്ല ഇത്. ഞങ്ങളും മാധ്യമങ്ങളിലൂടെയാണ് ഇത് അറിഞ്ഞത്. എന്റെ അഭിപ്രായത്തില്‍ അവര്‍ കുറച്ചുകൂടി സമയമെടുത്ത് മറുപടികള്‍ നല്‍കി വേണമായിരുന്നു ഈ തീരുമാനമെടുക്കാന്‍. കാരണം മാധ്യമങ്ങളുടെ അടുത്തും നമ്മളുടെ സിനിമ കാണാനെത്തുന്ന നമ്മളെ സ്‌നേഹിക്കുന്ന പ്രേക്ഷകരോടും മറുപടി നല്‍കേണ്ട ഉത്തരവാദിത്തം അവര്‍ക്കുണ്ട്. ആ ഉത്തരം നല്‍കിയിട്ടാണ് ഇത് ചെയ്തിരുന്നതെങ്കില്‍ നന്നാകുമായിരുന്നു.

സംഘടനയ്ക്ക് അകത്ത് എന്താണ് നടക്കുന്നതെന്ന് നമുക്കറിയില്ല. നമ്മളോട് ചര്‍ച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. അസോസിയേഷന് അകത്തുതന്നെ ചര്‍ച്ച ചെയ്ത് കൃത്യമായ തീരുമാനമെടുത്ത് പുതിയ നടപടികളെന്തെങ്കിലും എടുത്ത് ഞങ്ങളിന്നതൊക്കെ ചെയ്തിട്ടാണ് പോകുന്നത് എന്ന് പറഞ്ഞിരുന്നുവെങ്കില്‍ അതിന് ഒരു അര്‍ഥമുണ്ടായേനെ. ഇതിപ്പോള്‍ നിങ്ങളെങ്ങോട്ട് പോയി എന്തിന് പോയി എന്ന ചോദ്യമാണ് എല്ലാവര്‍ക്കും. അതൊരു പ്രശ്‌നമാണ്'. - നിഖില പറയുന്നു

'സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ട് കമന്റ് ചെയ്യാനും ചാനലുകളില്‍ വന്നിരുന്ന് പ്രതികരിക്കാനും എളുപ്പമാണ്, പക്ഷേ സ്വയം തിരുത്തലുകള്‍ നടത്തിയ ശേഷം സംസാരിക്കാനേ എനിക്ക് സാധിക്കൂ. എല്ലാ കാര്യങ്ങളിലും പ്രതികരണം നടത്താന്‍ എനിക്ക് സാധിക്കില്ല. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്. എന്തെങ്കിലും നമുക്ക് അറിയാവുന്ന കാര്യമാണെങ്കിലേ ഞാനതിനെപ്പറ്റി സംസാരിക്കൂ. അല്ലെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ടിരിക്കും. അതിനര്‍ഥം എനിക്ക് അഭിപ്രായമില്ലെന്നല്ല. ആ സമയത്ത് അതിന് മറുപടി നല്‍കണമെന്ന് എനിക്ക് തോന്നാറില്ല. എന്നെ അഭിപ്രായം പറയുന്ന ആളായി കാണുന്നത് മാധ്യമങ്ങളാണ്. ഞാനങ്ങനെ ഒരാളല്ല'. നിഖില വ്യക്തമാക്കി.