തിരുവനന്തപുരം: മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ന്യൂനപക്ഷങ്ങള്‍ക്ക് മതപഠനത്തിനു വേണ്ടി ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ് ബാലാവകാശ കമ്മിഷന്‍ നടത്താന്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും റഗുലര്‍ സ്‌കൂളുകളിലും പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോര്‍മല്‍ വിദ്യാഭ്യാസത്തിനുള്ള ചുറ്റുപാടുകള്‍ മദ്രസകളില്‍ വേണമെന്നാവശ്യപ്പടുന്നത് അപ്രായോഗികമാണ്. മതപഠനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അത് കൂടി വിദ്യാഭ്യാസത്തിനൊപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിര്‍ത്തണം. മതവിദ്യാഭ്യാസത്തിനുകൂടി അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണ് - ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചിട്ടുണ്ട്. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മദ്രസകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കരുതെന്നാവശ്യപ്പെട്ട് എന്‍.സി.പി.സി.ആര്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂന്‍ഗോയാണ് കത്തയച്ചത്. മദ്രസ ബോര്‍ഡുകള്‍ അടച്ചുപൂട്ടണമെന്നും പതിനൊന്ന് അധ്യായങ്ങളുള്ള കത്തില്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ കടമയാണ്. ഒരു ബോര്‍ഡ് പ്രവര്‍ത്തിക്കുന്നു എന്നതുകൊണ്ട് മദ്രസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാവുന്നില്ലെന്നും കത്തില്‍ പറയുന്നു.

മദ്രസകളില്‍ പഠിക്കുന്ന മുസ്ലിം സമുദായത്തിന് പുറത്തുള്ള കുട്ടികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണം. മുസ്ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളില്‍ കൂടി ചേര്‍ക്കണമെന്നും കത്തില്‍ പറയുന്നുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്കുള്ള വേതനം വര്‍ധിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കിടയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ മദ്രസകള്‍ നിര്‍ത്തലാക്കാനാവശ്യപ്പെട്ട് കത്തയച്ചതെന്നും ശ്രദ്ധേയമാണ്.