കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ആറ് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതികളെ നാദാപുരം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഷിബിന്‍ വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് ഒക്ടോബര്‍ 15-നുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇവരെ വെറുതെ വിട്ട കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കസ്റ്റഡിയിലുള്ള പ്രതികളെ നാളെ ഹൈക്കോടതിയില്‍ ഹാജരാക്കും. അതേസമയം കേസിലെ ഒന്നാം പ്രതി തെയ്യാംപടി ഇസ്മായില്‍ കീഴടങ്ങിയിട്ടില്ല. വിദേശത്തായിരുന്ന പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രതികള്‍ക്കായി നാദാപുരം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

2015 ജനുവരി 15 നായിരുന്നു നാദാപുരം തൂണേരിയില്‍ ഷിബിന്‍ കൊല്ലപ്പെട്ടത്. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഷിബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഷിബിന്‍ കൊലക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഒക്ടോബര്‍ നാലിനാണ് ഹൈക്കോടതി വിധിച്ചത്. കേസിലുള്‍പ്പെട്ട 17 പ്രതികളില്‍ എട്ടുപേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഏഴുപ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും വിദേശത്തായിരുന്ന പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഷിബിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണാകോടതി വെറുതെവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി പുനപരിശോധിച്ചിരിക്കുന്നത്. കേസിലെ 17 പ്രതികളില്‍ ഒന്നുമുതല്‍ ആറുവരേയും 15, 16 പ്രതികളും കുറ്റക്കാരാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ടുപേരോടും ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വിചാരണാകോടതിവിധി തിരുത്തിയത്. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.

2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.