തിരുവനന്തപുരം: നെടുമങ്ങാട് വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 20 കിലോയോളം കഞ്ചാവ് കണ്ടെടുത്തു. നെടുമങ്ങാട് മഞ്ച ചാമ്പപുര എന്ന സ്ഥലത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്, ഭാര്യയായ ഭുവനേശ്വരി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. എക്സൈസ് സംഘം എത്തിയതോടെ മനോജ് ഓടിരക്ഷപ്പെട്ടു. ഭുവനേശ്വരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശിയാണ് ഭുവനേശ്വരി

ആലപ്പുഴയിലെ ഒരു കഞ്ചാവ് കേസില്‍ രണ്ട് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. രണ്ട് മാസമായി ഇവര്‍ മഞ്ചയില്‍ വീട് വാടകയ്ക്ക് എടുത്ത് കഴിയുകയായിരുന്നു. ഇവര്‍ വീടിന് പുറത്തൊന്നും ഇറങ്ങാറുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

എക്സൈസിനെ കണ്ടതോടെ കഞ്ചാവ് ബാത്ത്റൂമില്‍ വച്ച് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.മനോജിനെ കൂടാതെ ഒരാള്‍ കൂടി ഉള്ളതായി വിവരം ഉണ്ട്.