എറണാകുളം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ ചെറുതാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഹായം ഇല്ലാതാക്കാന്‍ കേന്ദ്രം ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും മെമ്മോറാണ്ടം കിട്ടിയില്ല എന്ന് അമിത് ഷാ പറഞ്ഞാല്‍ അത് മാധ്യമങ്ങള്‍ പോലും വിശ്വസിക്കില്ലെന്നും കാനം രാജേന്ദ്രന്‍ അനുസ്മരണത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

എസ്ഡിആര്‍എഫ് ഫണ്ട് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ ചെലവഴിക്കാന്‍ സാധിക്കുകയുള്ളൂ, എസ്ഡിആര്‍എഫ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നാല്‍ ദുരന്തബാധിതര്‍ക്ക് കൃത്യമായ സഹായങ്ങള്‍ നല്‍കാന്‍ സാധിക്കില്ല. അതിനാലാണ് വായനാടിനു വേണ്ടി അധിക സഹായം കേരളം ആവശ്യപ്പെട്ടത്. കോടതി പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും എസ്ഡിആര്‍എഫ് ഫണ്ട് സംബന്ധിച്ച കണക്ക് കൃതമായി കേരളം കോടതയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുമെന്നും മുനമ്പം നിവാസികള്‍ക്കായി നികുതി അടയ്ക്കാനുള്ള അവകാശത്തിന് കോടതിയില്‍ വാദിക്കുമെന്നിം മന്ത്രി കെ രാജന്‍ പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷന്‍ വഴി മുനമ്പം പ്രശ്‌നത്തിന് പരിഹാരം കാണും. മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും മന്ത്രി പറഞ്ഞു.