തിരുവനന്തപുരം/കൊല്ലം: സര്‍ക്കാര്‍സര്‍വീസിലുള്ള നഴ്സുമാരും മെച്ചപ്പെട്ട ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് നാടുവിടുന്നു. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. അഞ്ചുവര്‍ഷമായി ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയില്‍ തുടരുന്ന, മെഡിക്കല്‍ കോളേജുകളിലെ 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടു. ഇവരുള്‍പ്പെടെ 216 നഴ്‌സുമാര്‍ അനധികൃതമായി മെഡിക്കല്‍ കോളേജുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.

ജോലിക്കുകയറിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. നോട്ടിസിന് മറുപടി നല്‍കാതിരുന്നവരെയാണ് പുറത്താക്കിയത്. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഇനിയും കുടുതല്‍ നഴ്‌സുമാരെ പിരിച്ചുവിട്ടേക്കു. അവധി എടുത്ത് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ നിരവധി ഡോക്ടര്‍മാരെയും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.

പരമാവധി അഞ്ചുവര്‍ഷമേ ശൂന്യവേതന അവധി എടുക്കാന്‍ സാധിക്കൂവെന്ന നിബന്ധന ഒന്നാം പിണറായിസര്‍ക്കാരാണ് കൊണ്ടുവന്നത്. മുന്‍കാലങ്ങളില്‍ 20 വര്‍ഷംവരെ ശന്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം, വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസില്‍ തിരിച്ചുകയറി പെന്‍ഷന്‍ വാങ്ങുന്ന പതിവുണ്ടായിരുന്നു.

മെഡിക്കല്‍ കോളേജുകളില്‍ നാലിലൊന്ന് നഴ്‌സുമാര്‍പോലുമില്ല

ഡോക്ടര്‍മാരും നഴ്സുമാരും ജോലിക്ക് ഹാജരാകാത്തത് തലവേദനയാണ്. പകരം നിയമനം നടത്താനാവാതെ ആ തസ്തികകള്‍ വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കും. മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിനുകീഴില്‍ 1961-ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരം 10 രോഗികള്‍ക്ക് ഒരു നഴ്‌സ് വേണം. എന്നാല്‍, മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും 40 രോഗികള്‍ക്ക് ഒരു നഴ്‌സ് പോലുമില്ല. വാര്‍ഡില്‍ നൂറിലേറെ രോഗികളുണ്ടായാലും ഒരു നഴ്‌സേ ഉണ്ടാകൂ.

മുന്‍പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു. അനധികൃതമായി വിട്ടുനില്‍ക്കുന്ന 410 പേരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. പ്രൊബേഷനിലുള്ളവരും അല്ലാത്തവരുമായി ആരോഗ്യവകുപ്പില്‍മാത്രം 600 ഡോക്ടര്‍മാര്‍ ഇങ്ങനെ വിട്ടുനില്‍ക്കുന്നു. ഡോക്ടര്‍മാരും നഴ്സുമാരുമായി ഒട്ടേറെപ്പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും നഴ്സിങ് അസിസ്റ്റന്റ് വിഭാഗത്തില്‍ ഒരാള്‍മാത്രമാണ് തിരികെയെത്തിയത്.