കൊച്ചി: വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ലെന്ന പരാതിയില്‍ ടൂര്‍ ഓപ്പറേറ്റര്‍ 1.91 ലക്ഷം രൂപ നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍. ഇരുകൂട്ടരുടെയും സമ്മതപ്രകാരം മാറ്റിവെച്ച ടൂര്‍ പ്രോഗ്രാമിന് പുതിയ തീയതി നല്‍കുന്നതില്‍ ടൂര്‍ ഏജന്‍സി വീഴ്ചവരുത്തിയെന്ന് വിലയിരുത്തിയ കമ്മിഷന്‍ നഷ്ടപരിഹാരം അടക്കം തുക തിരികെ നല്‍കാന്‍ ഉത്തരവിടുക ആയിരുന്നു.

എറണാകുളം മാമല സ്വദേശി വിസി വി. പുലയത്തിന്റെ പരാതിയിലാണ് ഉത്തരവ്. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സില്‍ 2018 ഓഗസ്റ്റില്‍ ഫാമിലി ടൂര്‍ ബുക്ക് ചെയ്തിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശക്തമായ വെള്ളക്കെട്ടുമൂലം യാത്ര റദ്ദാക്കി. ഇരുകൂട്ടരുടെയും സമ്മതപ്രകാരം തീരുമാനിക്കുന്ന തീയതിയില്‍ ടൂര്‍ പ്രോഗ്രാം നടത്താമെന്ന് എതിര്‍കക്ഷി സമ്മതിച്ചു. എന്നാല്‍ കുട്ടികളുടെ പരീക്ഷ കാരണം പരാതിക്കാരന് പുതുക്കിയ തീയതിയില്‍ ടൂറിനു പോകാന്‍ കഴിഞ്ഞില്ല. പിന്നീട് കോവിഡ് മൂലം രണ്ടുവര്‍ഷത്തേക്ക് യാത്ര അസാധ്യമായി.

ജനുവരിയില്‍ യാത്രാവിലക്ക് നീക്കിയപ്പോള്‍ പരാതിക്കാര്‍ എതിര്‍കക്ഷിയെ സമീപിച്ചു. എന്നാല്‍, പണം തിരികെ നല്‍കാനോ, പുതിയ യാത്രാതീയതി നല്‍കാനോ എതിര്‍കക്ഷികള്‍ തയ്യാറായില്ലെന്നാണ് പരാതി. ടൂറിനായി നല്‍കിയ 1,61,200 രൂപയും നഷ്ടപരിഹാരം, കോടതിച്ചെലവ് ഇനങ്ങളില്‍ 30,000 രൂപയും നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് നിര്‍ദേശം നല്‍കിയത്.