ചെന്നൈ: റെയില്‍വേ സ്റ്റേഷനില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. പോലീസുദ്യോഗസ്ഥ ബഹളം വെച്ചതോടെ സംഭവം യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ചെന്നൈയിലെ പഴവന്താങ്കള്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ചിറ്റലപ്പാക്കം സ്വദേശി സത്യന്‍ എന്നയാളാണ് പിടിയിലായത്.

രാത്രി ട്രെയിനിറങ്ങി പുറത്തേക്കു പോകുകയായിരുന്ന ഉദ്യോഗസ്ഥയെ, ആളൊഴിഞ്ഞ ഭാഗത്തുവച്ച് പ്രതി ആക്രമിക്കുകയായിരുന്നു. പീഡനത്തെ ചെറുത്ത പൊലീസ് ഉദ്യോഗസ്ഥ ബഹളം വച്ചതോടെ, അവരുടെ ഒന്നര പവന്റെ മാല തട്ടിയെടുത്ത് കടന്നുകളയാന്‍ പ്രതി ശ്രമിച്ചു. മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ട് പ്രതിയെ പിടികൂടി റെയില്‍വേ പൊലീസിനു കൈമാറി.

അതിനിടെ, വടിവാള്‍ കൈവശം വച്ച ആറ് കോളജ് വിദ്യാര്‍ഥികളെ ഇതേ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസുമായി ബന്ധപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടക്കവേയാണ് വിദ്യാര്‍ഥികള്‍ ബാഗില്‍ വടിവാള്‍ വയ്ക്കുന്നത് പൊലീസുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആയുധം എവിടെ നിന്നു ലഭിച്ചു, എന്തിനാണ് കൈവശം വച്ചത് തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതിനായി വിദ്യാര്‍ഥികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.