കോഴിക്കോട്: പ്ലസ്ടു പരീക്ഷ എഴുതാന്‍ വീട്ടില്‍ നിന്നിറങ്ങിയതിന് പിന്നാലെ കാണാതായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതായി പെണ്‍കുട്ടിയുടെ മൊഴി. ബിച്ചില്‍ നിന്നാണ് പോലിസ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷ എഴുതാന്‍ ഓട്ടോയില്‍ പോയ തന്നെ തട്ടിക്കൊണ്ടു പോയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കു കൈമാറി.

സംഭവത്തില്‍ വനിതാ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നടുവട്ടത്തിനടുത്ത് മാഹിയില്‍ നിന്നാണ് കുട്ടിയെ കാണാതായത്. പ്ലസ് ടു പരീക്ഷ എഴുതാന്‍ ഓട്ടോയില്‍ പോയ വിദ്യാര്‍ഥിനിയെ ഓട്ടോയില്‍ മറ്റു രണ്ടു പേര്‍ കയറി വായ പൊത്തിയെന്നു പറയുന്നു. തുടര്‍ന്നു ബോധം നഷ്ടപ്പെട്ടു. പിന്നീട് കണ്ണുതുറന്നപ്പോള്‍ കാറില്‍ ആണെന്ന് പറയുന്നു. ശേഷം ബോധം പോയി തിരിച്ചു വന്നപ്പോള്‍ ബീച്ചില്‍ എത്തിയതാണ് അറിയുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ വേണ്ടത്ര വ്യക്തത ഇല്ല.

ബീച്ചിലെത്തിയവര്‍ പൊലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് വൈകിട്ട് 3 ന് വനിത എസ്‌ഐ സി.എസ്.ശ്രീസിതയുടെ നേതൃത്വത്തില്‍ കുട്ടിയെ ഗവ.ബീച്ച് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. സ്റ്റേഷനില്‍ എത്തിച്ചു സംസാരിച്ചതില്‍ കഴിഞ്ഞ 3 പരീക്ഷയില്‍ ഒന്നു മാത്രമേ എഴുതിയുള്ളൂ എന്ന് കുട്ടി പറഞ്ഞു. പൊലീസ് സി സി ടി വി പരിശോധിക്കുന്നുണ്ട്.