കോട്ടയം: വിവാദ പ്രസംഗത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരവധി പേര്‍ ഇത്തരം ആരോപണം രാഷ്ട്രീയമായി ഉയര്‍ത്തിയിരുന്നു. അന്നൊന്നും കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

പാലായില്‍ നടന്ന ലഹരിവിരുദ്ധ സെമിനാറില്‍ ആയിരുന്നു ജോര്‍ജിന്റെ വിവാദ പരാമര്‍ശം. പ്രസംഗത്തില്‍ ഏതെങ്കിലും മതത്തിന്റെ പേര് ജോര്‍ജ് പരാമര്‍ശിക്കുന്നില്ലായിരുന്നു. ഇതോടെയാണ് പോലീസ് നിയമോപദേശം തേടിയത്. പരാമര്‍ശത്തില്‍ കേസെടുക്കാനുള്ള കുറ്റങ്ങള്‍ ഇല്ലെന്നാണ് നിയമോപദേശം ലഭിച്ചത്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണെന്നായിരുന്നു ജോര്‍ജിന്റെ പ്രസ്താവന. അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടിയെന്നും ജോര്‍ജ് പറഞ്ഞു. ഇതിനെ ക്രൈസ്തവ സംഘടനകളും പിന്തുണച്ചു രംഗത്തു വന്നിരുന്നു.