കോഴിക്കോട്: പൂവാട്ടു പറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 40.25 ലക്ഷം രൂപ കവര്‍ന്നതായി പരാതി. ആനക്കുഴിക്കര സ്വദേശി റഈസിന്റെ പണമാണു നഷ്ടമായത്. പണം കാര്‍ഡ്‌ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണു കാറില്‍ സൂക്ഷിച്ചിരുന്നത്. പൂവാട്ടുപറമ്പ് കെയര്‍ ലാന്റ് ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പണം മോഷണം പോത്. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച നടത്തിയതെന്നാണ് പരാതി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കെഎല്‍ 11 ബിടി 2538 നമ്പര്‍ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്. മാര്‍ച്ച് 19 ന് പകല്‍ 3.10 നും നാല് മണിക്കും ഇടയിലാണ് മോഷണം നടന്നത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ത്തായിരുന്നു മോഷണം. പണം ചാക്കിലാക്കിയാണ് കാറില്‍ സൂക്ഷിച്ചതെന്ന് റഹീസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. അതേസമയം പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.

റഈസിന്റെ ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്നു ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിരുന്നതാണെന്നാണ് റഈസ് പൊലീസിനു നല്‍കിയ മൊഴി. പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു,