കോഴിക്കോട്: പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഏതാനും പ്ലസ് ടു വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രണ്ടര മാസത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ചത് നാലു തവണ. സ്‌കൂളില്‍ വെച്ചും പുറത്ത് വെച്ചും കുട്ടി മര്‍ദനത്തിനിരയായി. പ്ലസ് വണ്‍ വിദ്യാര്‍ഥി തൂണേരിയിലെ വലിയ വിളക്കാട്ടുവള്ളി മുഹമ്മദ് റിഷാന്‍ (17) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തിന് ഇരയായത്. ആദ്യം സ്‌കൂളിലായിരുന്നു മര്‍ദനം. പിന്നീട് ആവോലത്തെ ഹോട്ടല്‍ പരിസരത്തും മര്‍ദിച്ചു. സ്‌കൂള് അധികൃതര്‍ സംഭവം അറിഞ്ഞെങ്കിലും മര്‍ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.

പോലിസില്‍ പരാതി നല്‍കിയെങ്കിലും അവരും വേണ്ടത് പോലെ അന്വഷിക്കുകയും കുട്ടിയെ മര്‍ദിച്ചവരെ പിടികൂടുകയോ ചെയ്തില്ല. കഴിഞ്ഞ മാസം സ്‌കൂളിലെ കന്റീന്‍ തുറക്കാതിരുന്ന ദിവസം റിഷാനും സംഘവും വിഷ്ണുമംഗലം ഓത്തിയില്‍ മുക്കിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് ഓടിച്ചിട്ടായിരുന്നു മര്‍ദനം. ഇതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം അടക്കം അന്ന് പൊലീസ് ഹോട്ടലില്‍ നിന്നു ശേഖരിച്ചിരുന്നു. ചെവിക്കു സാരമായി പരുക്കേറ്റെങ്കിലും പൊലീസിന്റെ ഭാഗത്തു നിന്നോ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നോ നടപടികളൊന്നുമുണ്ടായില്ല.

രണ്ട് സംഭവങ്ങളില്‍ നാദാപുരം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. റാഗിങ്ങാണു നടന്നതെന്ന കാര്യത്തില്‍ പൊലീസിന് ഉറപ്പുണ്ടെങ്കിലും റാഗിങ് നിരോധന നിയമം കൂടി ഉള്‍പ്പെടുത്തി കേസ് മാറ്റാന്‍ സ്‌കൂള്‍ അധികൃതരുടെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് എസ്‌ഐ എം.പി.വിഷ്ണു അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും പൊലീസിന് ഇതു വരെ റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. ഇതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. മര്‍ദനമേറ്റ സ്ഥലവും പരിസരവും ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം സ്‌കൂളിലെത്തിയ മുഹമ്മദ് റിഷാന്‍ പൊലീസിനു കാണിച്ചു കൊടുത്തു.