പത്തനംതിട്ട: ആറു വര്‍ഷം മുന്‍പ് നാലാം ക്ലാസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസില്‍ അന്നത്തെ പ്ലസ്വണ്‍ വിദ്യാര്‍ഥിക്കെതിരേ മലയാലപ്പുഴ പോലീസിന്റെ തുടര്‍ നടപടി. 2019 നും 20 നും ഇടയ്ക്കാണ് പീഡനം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം കളികളില്‍ ഏര്‍പ്പെട്ട കുട്ടിയെ അതിക്രമിച്ചു കയറി വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഇപ്പോള്‍ കോഴഞ്ചേരി സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരമാണ് നടപടി. ശിശുക്ഷേമ സമിതിയില്‍ നിന്നും വിവരം ലഭിച്ചതിനെ തുടര്‍ന്ന് മലയാലപ്പുഴ പോലീസ് ഫെബ്രുവരി അഞ്ചിന് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവുമെടുത്ത കേസിന്റെ അന്വേഷണം പോലീസ് ഇന്‍സ്പെക്ടര്‍ കെ എസ് വിജയന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. വെട്ടിപ്രത്തു നിന്നും കണ്ടെത്തിയ 21 കാരനോട് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന്, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം ഇയാളെ വിട്ടയച്ച ബോര്‍ഡ് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ചു.