തിരുവനന്തപുരം: വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന പ്രതിഷേധ സമരത്തിനിടെ ഉദ്യോഗാര്‍ഥി കുഴഞ്ഞുവീണു. ഏത്തമിട്ടു പ്രതിഷേധക്കുന്നതിനിടെയാണ് കണ്ണൂര്‍ സ്വദേശിയായ സി.എസ്.ഹനീന കുഴഞ്ഞുവീണത്.

ഉദ്യോഗാര്‍ഥി തളര്‍ന്നുവീണ സമയത്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സമരമുഖത്തുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിലാണ് ഹനീനയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മുട്ടിലിഴഞ്ഞും കൈയില്‍ കര്‍പൂരംവച്ചു കത്തിച്ചും ഉപവാസം കിടന്നും ഒരാഴ്ചയിലേറെയായി സിപിഒ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുകയാണ്.

'' ഉദ്യോഗാര്‍ഥികള്‍ കുറേ ദിവസമായി സമരം നടത്തുകയാണ്. ഈ വിഷയത്തെ കുറിച്ചു മുഖ്യമന്ത്രിയോടു സംസാരിച്ചതാണ്. പരിശോധിക്കാം എന്ന് പറഞ്ഞതല്ലാതെ അദ്ദേഹം നടപടി സ്വീകരിച്ചിട്ടില്ല. വിഷയത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണം. പൊലീസും ആംബുലന്‍സും സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് തന്റെ വാഹനത്തില്‍ ഉദ്യോഗാര്‍ഥിയെ ആശുപത്രിയിലെത്തിക്കേണ്ടി വന്നത്. സമരം ചെയ്യുന്നവരോട് കുറച്ചുകൂടി മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം'' രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലും സിപിഒ ഉദ്യോഗാര്‍ഥികളോടുള്ള അനുകൂല പരാമര്‍ശം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികള്‍ സമരമുറകള്‍ കടുപ്പിച്ചത്.