പത്തനംതിട്ട: നിരവധി നിക്ഷേപകരില്‍ നിന്നായി കോടികള്‍ തട്ടിയ കേസില്‍ പുല്ലാട് ജി ആന്‍ഡ് ജി ഉടമകളെ കൂടുതല്‍ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി. സ്ഥാപന ഉടമ ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു വി. നായര്‍(58), മകന്‍ ഗോവിന്ദ് ജി. നായര്‍ എന്നിവരാണ് തട്ടിപ്പു കേസില്‍ ജയില്‍വാസം അനുഭവിക്കുന്നത്. ഇതിനിടെ കൂടുതല്‍ കേസുകളില്‍ ഇവരെ പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്തു വരികയാണ്. കേസിലെ മൂന്നാം പ്രതിയായ സിന്ധുവിനെ കഴിഞ്ഞ ദിവസം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി കോയിപ്രം പോലീസ് ഔപചാരിക അറസ്റ്റ് രേഖപ്പെടുത്തി. പൊതുജനങ്ങളില്‍ നിന്നും പണം വാങ്ങിക്കുന്നതിനും നിക്ഷേപം സ്വീകരിക്കുന്നതിനും റിസര്‍വ് ബാങ്കിന്റെ അംഗീകാരം വേണമെന്ന നിയമത്തിന് വിപരീതമായി പ്രവര്‍ത്തിച്ചുവന്ന ജി ആന്‍ഡ് ജി ഫിനാന്‍സ് സ്ഥാപനത്തിന്റെ എം ഡി മാരിലൊരാളകണ് തെള്ളിയൂര്‍ ശ്രീരാമസദനം വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ സിന്ധു വി നായര്‍.

അട്ടക്കുളങ്ങര വനിതാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരവേ അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ ഉള്‍പ്പെടെ നാല് മാനേജിങ് ഡയറക്ടര്‍മാര്‍ പ്രതികളായ നിരവധി കേസുകളിലൊന്നായ, തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ മുരുപ്പേല്‍ വീട്ടില്‍ ശ്രീജ വാദിയായ കേസിലാണ് ഫോര്‍മല്‍ അറസ്റ്റ് ചെയ്തത്.

സ്ഥാപനത്തില്‍ സ്ഥിരനിക്ഷേപമായി പണം ഇടുന്നവര്‍ക്ക് 1618 ശതമാനം പലിശ ലഭിക്കുമെന്നും, എപ്പോള്‍ ആവശ്യപ്പെട്ടാലും തിരികെ നല്‍കാമെന്നും, റിസര്‍വ് ബാങ്ക് അംഗീകാരമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു ശ്രീജയില്‍ നിന്നും 23,25,000 രൂപ നിക്ഷേപമായി കബളിപ്പിച്ചെടുക്കുകയായിരുന്നു. നേരത്തെ പിആര്‍ഡി ഫിനാന്‍സ് എന്ന പേരില്‍ പ്രവര്‍ത്തിച്ച സ്ഥാപനം പിന്നീട് ജി ആന്‍ഡ് ജി ഫിനാന്‍സ് എന്ന് പേര് മാറ്റി തെള്ളിയൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുകയായിരുന്നു. കുറിയന്നൂര്‍ തോണിപ്പുഴ എന്നിവിടങ്ങളില്‍ ശാഖകളും പ്രവര്‍ത്തിച്ചുവന്നിരുന്നു. 2019 ജൂണ്‍ 12, 2021 ഏപ്രില്‍ 19 തീയതികളില്‍ ആയാണ് ഇത്രയും തുക ശ്രീജയെക്കൊണ്ട് നിക്ഷേപിപ്പിച്ചത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 19ന് ലഭിച്ച പരാതി പ്രകാരമെടുത്ത കേസ് ആണിത്. എസ് ഐ സുധീഷ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോയിപ്രം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത, സ്ഥാപനത്തിനെതിരായ നിരവധി കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒന്നും രണ്ടും പ്രതികള്‍ റിമാന്‍ഡ് ആയി മാവേലിക്കര സ്പെഷ്യല്‍ ജയിലില്‍ കഴിഞ്ഞു വരികയാണ്. സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ജി ആന്‍ഡ് ജി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 500 ലധികം കേസുകളുടെ തുടരന്വേഷണം ്രൈകംബ്രാഞ്ചിന് കൈമാറിയിരുന്നു. മൂന്നാം പ്രതിയായ സിന്ധുവിനെ ഈ വര്‍ഷം ഫെബ്രുവരി ആറിന് കൊല്ലം ്രൈകം ബ്രാഞ്ച് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലില്‍ പാര്‍പ്പിച്ചു വരികയാണ്. കോടതി ഉത്തരവ് പ്രകാരം ഇവരെ മാര്‍ച്ച് 19 ന് കോയിപ്രം പോലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. കേസുകളില്‍ ഇവരുടെ പങ്ക് വെളിവാക്കപ്പെടുന്നതിനും, പൊതുജനങ്ങളില്‍ നിന്നും തട്ടിയെടുത്ത പണം എങ്ങനെ വിനിമയം ചെയ്തു എന്നും മറ്റുമുള്ള വിവരങ്ങള്‍ വ്യക്തമാകുന്നതിന് വിശദമായ അന്വേഷണം നടന്നുവരികയാണ്. പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. പോലീസ് സംഘത്തില്‍ എസ് ഐമാരായ സന്തോഷ് കുമാര്‍, ബിജു, എസ് സി പി ഓ ശബാന, സി പി ഓ അനന്തു സാബു എന്നിവരാണ് ഉണ്ടായിരുന്നത്.