അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വ്യക്ക രോഗിയായ യുവതി അധികൃതരുടെ അനാസ്ഥ മൂലം മരിച്ചെന്ന പരാതിയുമായി കുടുംബം. ഗുരുതരാവസ്ഥയിലായ യുവതിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാതെ വാര്‍ഡിലേക്ക് മാറ്റിയെന്നാണു ഭര്‍ത്താവ് താജുദ്ദീന്റെ പരാതി. ആലപ്പുഴ പുന്നപ്ര പടിഞ്ഞാറെ പൊഴിക്കല്‍ തസ്‌നി താജുദീന്‍ (40) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്.

വ്യക്ക രോഗിയായ യുവതിയെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയാലിസിസ് നടത്തുന്നതിനിടെ യുവതിക്ക് ഛര്‍ദിയുണ്ടായി. പിന്നാലെ തലച്ചോറില്‍ രക്തസ്രാവവുമുണ്ടായി. സ്‌കാനിങ്ങില്‍ ഇത് കണ്ടെത്തിയെങ്കിലും ഐസിയുവിലേക്ക് യുവതിയെ മാറ്റിയില്ലെന്നാണ് പരാതി. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കുമെന്ന് യുവതിയുടെ ഭര്‍ത്താവ് അറിയിച്ചു