തിരുവനന്തപുരം: പൊതുസ്ഥലത്ത് നിന്ന് സിഗററ്റ് വലിച്ചത് വിലക്കിയിതന് പൊലിസുകാരെ പിന്തുടര്‍ന്ന് ആക്രമിച്ച് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി. കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോയാണ് പോലീസ് ജീപ്പ് തടഞ്ഞു നിര്‍ത്തിയ ശേഷം പോലിസുകാരെ ഹെല്‍മറ്റിന് ആക്രമിച്ചത്. റയാനെ കഴക്കൂട്ടം പൊലിസ് അറസ്റ്റ് ചെയ്തു. റയാന്റെ ആക്രമണത്തിന് ഇരയായ രണ്ടു പൊലിസുകാര്‍ക്ക് പരിക്കേറ്റു.

കഴക്കൂട്ടം പൊലിസിന്റെ പട്രോളിംഗിനിടെ തൃപ്പാദപുരത്ത് എത്തിയപ്പോള്‍ പൊതുസ്ഥലത്ത് സിഗററ്റ് വിലച്ചുകൊണ്ടുനില്‍ക്കുന്ന റയാനെ പൊലിസ് കണ്ടു. പൊതുസ്ഥലത്ത് സിഗററ്റ് വലിക്കാന്‍ പാടില്ലെന്ന് പറഞ്ഞ പോലീസുകാര്‍ സിഗററ്റ് കളയാന്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചു. സിഗററ്റ് പൊലിസ് തട്ടിക്കളഞ്ഞ ശേഷം പിന്നീട് വാഹനത്തില്‍ കയറി കഴക്കൂട്ടത്തെത്തിയപ്പോള്‍ റയാന്‍ അമ്മയെയും കൂട്ടി പിന്നാലെ വന്ന് പൊലിസ് വാഹനം തടഞ്ഞു.

ജീപ്പില്‍ നിന്നുമിറങ്ങിയ പൊലിസുകാരെ റയാന്‍ ഹെല്‍മറ്റ് കൊണ്ട് പൊതിരെ തല്ലി. പൊലിസുകാരായ രതീഷിനും വിഷ്ണുവുമാണ് അടിയേറ്റത്. രതീഷിന്റെറ മുഖത്തും വിഷ്ണുവിന്റെ തോളിനുമാണ് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് മറ്റ് പൊലിസുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി. പ്രതിയെ ജാമ്യത്തിലെടുക്കാന്‍ അഭിഭാഷകര്‍ സ്റ്റേഷനിലെത്തിയെങ്കിലും പൊലിസ് അനുവദിച്ചില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.