കോഴിക്കോട്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം വന്‍ വിജയം നേടുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. നിലമ്പൂര്‍ സിപിഎമ്മിന്റെ സിറ്റീങ് സീറ്റാണെന്നും അന്‍വര്‍ അവിടെ ഫാക്ടര്‍ അല്ലന്നും അദ്ദേഹം പറഞ്ഞു. സിപിഎം സീറ്റുകളില്‍ സ്വതന്ത്രരെയും പരിഗണിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എല്‍.ഡി.എഫിന് ആശങ്കയില്ല. സ്ഥാനാര്‍ത്ഥി ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളം ഒരു മൂന്നാം എല്‍.ഡി.എഫ് സര്‍ക്കാരിലേക്ക് നീങ്ങുകയാണെന്നും ടി.പി.രാമകൃഷ്ണന്‍ അവകാശപ്പെട്ടു.

ജമാഅത്തെ ഇസ്ലാമിയെ കൂട്ട് പിടിച്ച് മുസ്ലിം ലീഗ് ഉയര്‍ത്തുന്ന നിലപാടുകളില്‍ സംശയം ഉണ്ട്. ലീഗ് ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐ യെയും തള്ളി പറയാന്‍ തയ്യാറാവണം എന്നും ടി. പി രാമകൃഷ്ണന്‍ പറഞ്ഞു. മതന്യൂനപക്ഷത്തിന് സംരക്ഷണം ഇല്ലാതെയാക്കുന്നതാണ് വഖഫ് നിയമ ഭേദഗതി, വഖഫില്‍ മുസ്ലിങ്ങളുടെ അവകാശം ഇല്ലാതാക്കുന്നതിനോട് യോജിക്കാനാകില്ല . ന്യൂനപക്ഷ അവകാശം ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് വഖഫ് ഭേദഗതി നിയമമെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.