കോട്ടയം: 24 ലക്ഷം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ ഭാര്യയേയും ഭര്‍ത്താവിനെയും പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര എടച്ചേരി പടിഞ്ഞാറയില്‍ രമിത് (35), ഭാര്യ ചിഞ്ചു (34) എന്നിവരാണ് പിടിയിലായത്. കുറിച്ചി ഇത്തിത്താനം സ്വദേശിനിയായ യുവതിക്കു പ്രതികളുടെ ഇവോക എഡ്യൂടെക് എന്ന സ്ഥാപനത്തില്‍ ടീം മാനേജര്‍ പോസ്റ്റും നിക്ഷേപത്തിനു കൂടുതല്‍ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു.

പരാതിക്കാരി ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമാഹരിച്ച 23,96,327 രൂപ കൈമാറി. നല്‍കിയ പണവും വാഗ്ദാനം ചെയ്ത ജോലിയും ലഭിക്കാതെ വന്നതോടെ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കുകയായിരുന്നു. എസ്‌ഐ വി.വി. വിഷ്ണു, സിപിഒമാരായ റിങ്കു, സഞ്ജിത് എന്നിവരടങ്ങിയ സംഘം പ്രതികളെ മൂവാറ്റുപുഴയില്‍നിന്ന് അറസ്റ്റ് ചെയ്തു.