പുനലൂര്‍: യാത്രക്കാരന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് ബാങ്ക് അക്കൗണ്ടില്‍നിന്നു 40,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ സ്വകാര്യ ടൂറിസ്റ്റ് ബസ് ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു തിരുവല്ല കവിയൂര്‍ ആഞ്ഞിലിത്താനം കുന്നക്കാട് കൊച്ചുകുന്നക്കാട്ടില്‍ വീട്ടില്‍ ജോബിന്‍ മാത്യു(37)വാണ് അറസ്റ്റിലായത്. പുനലൂരില്‍നിന്നു ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ ക്ലീനറാണ്. ആറുമാസമായി ഒളിവിലായിരുന്ന പ്രതിയെ തിരുവല്ലയില്‍നിന്ന് പുനലൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

തൃശ്ശൂര്‍ ചാലക്കുടി മേലൂര്‍ കുന്നപ്പള്ളി പുഷ്പഗിരി കുരിശേരിവീട്ടില്‍ ജോണി(62)നാണ് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനായിരുന്നു സംഭവം. സെപ്റ്റംബര്‍ 29-ന് രാത്രി ജോണ്‍ ഭാര്യയുമൊത്ത് ബസില്‍ ചാലക്കുടിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയിരുന്നു. ഒക്ടോബര്‍ ഒന്നിന് ഇതേ ബസില്‍ തിരികെവന്നു. വീട്ടിലെത്തി പരിശോധിക്കുമ്പോള്‍ എടിഎം കാര്‍ഡ് ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന ബാഗ് കാണാനില്ലായിരുന്നു. പിന്നാലെ ജോണിന്റെ ഫോണിലേക്ക് പുനലൂരിലെയും അടൂരിലെയും എടിഎമ്മുകള്‍ വഴി നാലുതവണയായി 40,000 രൂപ പിന്‍വലിച്ചെന്ന സന്ദേശമെത്തി.

തുടര്‍ന്ന് ജോണ്‍ പുനലൂര്‍ പോലീസില്‍ പരാതി നല്‍കി. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞു. എന്നാല്‍ ഇയാള്‍ ഇതിനകം ഒളിവില്‍പ്പോയിരുന്നു.