കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിച്ച് മാതാ അമൃതാനന്ദമയി. ആത്മവിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും ഒരു പ്രകാശനാളത്തെയാണ് പരിശുദ്ധ ഫ്രന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തോടെ ലോകത്തിനു നഷ്ടമായിരിക്കുന്നതെന്ന് മാതാ അമൃതാനന്ദമയി പറഞ്ഞു.

കത്തോലിക്കാ സഭയുടെ അത്യുന്നതസ്ഥാനം വഹിക്കുമ്പോഴും എതിര്‍പ്പുകളെ അതിജീവിച്ചു മനുഷ്യന്‍ കെട്ടിപ്പൊക്കിയ അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരുമയുടെ ലോകത്തിനുവേണ്ടി അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. അദ്ദേഹത്തിന്റെ അചഞ്ചലമായ ബോദ്ധ്യങ്ങളും നിശ്ചയദാര്‍ഢ്യവും വിശ്വാസവും ഭാവിതലമുറയ്ക്കും വഴികാട്ടിയാവുക തന്നെ ചെയ്യുമെന്നും അമൃതാനന്ദമയി പറയുന്നു.

ആത്മവിശ്വാസത്തിന്റെയും കാരുണ്യത്തിന്റെയും വിനയത്തിന്റെയും ഒരു പ്രകാശനാളത്തെയാണ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തോടെ ലോകത്തിന് നഷ്ടമായിരിക്കുന്നത്. ക്രിസ്തുവിന്റെ പ്രേമവും പ്രകാശവും സമചിത്തതയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും അങ്ങനെ മറ്റുള്ളവര്‍ക്ക് മാതൃയാകാനും അദ്ദേഹം ജീവിതാവസാനം വരെ ശ്രമിച്ചു.

2014, ഡിസംബറില്‍, മനുഷ്യക്കടത്ത്, നിര്‍ബന്ധിതതൊഴില്‍, വേശ്യാവൃത്തി തുടങ്ങിയ ആധുനിക അടിമത്തം തടയുന്നതിനായി വിവിധ മത-ആദ്ധ്യാത്മിക ആചാര്യന്മാരുടെ സംയുക്തപ്രഖ്യാപനം ഒപ്പുവെയ്ക്കുന്ന ചടങ്ങ് വത്തിക്കാനില്‍ വെച്ച് നടക്കുകയുണ്ടായി. അതില്‍ പങ്കുചേരാന്‍ പരിശുദ്ധ മാര്‍പാപ്പയുടെ പ്രത്യേക ക്ഷണപ്രകാരം അമ്മ അവിടെ പോയിരുന്നു. അദ്ദേഹത്തിന്റെ തുറന്ന സമീപനവും ഹൃദ്യമായ സംഭാഷണവും എളിമത്തവും ഈ അവസരത്തില്‍ കൃതജ്ഞതാപൂര്‍വ്വം അമ്മ സ്മരിക്കുകയാണ്.

ജാതിമതചിന്തകള്‍ക്കപ്പുറം മാനവസമൂഹത്തെ ഒന്നിപ്പിച്ച് ഒരു കുടുംബമായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു ഉത്കൃഷ്ട നേതാവിനെയാണ് അന്നവിടെ എല്ലാവര്‍ക്കും കാണാന്‍ സാധിച്ചത്. കത്തോലിക്കാ സഭയുടെ അത്യുന്നതസ്ഥാനം വഹിക്കുമ്പോഴും എതിര്‍പ്പുകളെ അതിജീവിച്ചു മനുഷ്യന്‍ കെട്ടിപൊക്കിയ അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരുമയുടെ ലോകത്തിനുവേണ്ടി അദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. അദ്ദേഹത്തിന്റെ അചഞ്ചലമായ ബോധ്യങ്ങളും നിശ്ചയദാര്‍ഢ്യവും വിശ്വാസവും ഭാവിതലമുറയ്ക്കും വഴികാട്ടിയാകുക തന്നെ ചെയ്യും.

പരിശുദ്ധ മാര്‍പാപ്പയുടെ വേര്‍പാടില്‍ ലോമെമ്പാടുമുള്ള വിശ്വാസികള്‍ അഗാധമായി ദുഃഖിക്കുന്ന നിമിഷങ്ങളാണിത്. അതില്‍ പങ്കുചേരുന്നതോടൊപ്പം, നമുക്ക് അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ ആദരപൂര്‍വ്വം സ്മരിക്കുകയും അദ്ദേഹം കാട്ടിത്തന്ന ഐക്യത്തിന്റെയും വിശാലമനസ്‌കതയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ പ്രതിജ്ഞാബദ്ധരാവുകയും ചെയ്യാം. അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.