തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ നൂറ്റിയൊന്നാമത് സമാധിദിനാചരണത്തിനുള്ള പതാകപ്രയാണം ആരംഭിച്ചു. ആലപ്പുഴ വള്ളികുന്നം കാമ്പിശ്ശേരിയില്‍ 23 മുതല്‍ 29 വരെയാണ് സമാധി ആഘോഷവും തീര്‍ഥാടനവും സംഘടിപ്പിക്കുന്നത്. സമ്മേളനനഗരിയില്‍ ഉയര്‍ത്തുവാനുള്ള പതാക ചട്ടമ്പിസ്വാമിയുടെ കണ്ണമ്മൂലയിലെ ജന്മക്ഷേത്രത്തില്‍ നിന്നാണ് കൊണ്ടുപോകുന്നത്. വിദ്യാധിരാജ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

പതാകഘോഷയാത്രയുടെ ഉദ്ഘാടനം കോട്ടയ്ക്കകം അഭേദാശ്രമം മഠാധിപതി സ്വാമി കേശവാനന്ദഭാരതി നിര്‍വഹിച്ചു. എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം. സംഗീത്കുമാറില്‍നിന്നും വിദ്യാധിരാജ ഇന്റര്‍നാഷണല്‍ തിരുവനന്തപുരം ചാപ്റ്റര്‍ പ്രസിഡന്റും തീര്‍ഥാടന കമ്മിറ്റി ചെയര്‍മാനുമായ ഡോ. ആര്‍. രാമന്‍നായര്‍ പതാക ഏറ്റുവാങ്ങി. ഡയറക്ടര്‍ പി.സി. നായര്‍, ഭാരവാഹികളായ ശരത്ചന്ദ്രബാബു, വി.കെ. പ്രദീപ്കുമാര്‍, എസ്.പി. അജിത്, പുല്ലാട് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണമ്മൂലയില്‍നിന്ന് പുറപ്പെട്ട ഘോഷയാത്ര കോട്ടയ്ക്കകം അഭേദാശ്രമം, മണക്കാട് ചിന്മയ പദ്മനാഭ, ആറ്റുകാല്‍ ക്ഷേത്രം, വെങ്ങാനൂരിലെ അയ്യങ്കാളിയുടെ ജന്മക്ഷേത്രം, ചെമ്പഴന്തി, ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും ഒരുമിച്ചിരുന്ന അലിയാവൂര്‍ ക്ഷേത്രം എന്നിവിടങ്ങളിലെത്തി സമാപിച്ചു. കൊല്ലം, ആലപ്പുഴ ജില്ലകളിലെ നവോത്ഥാന നായകരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും പതാകഘോഷയാത്ര സന്ദര്‍ശനം നടത്തും.