കാസര്‍കോട്: ജയില്‍ ജീവനക്കാരുടെ സാമൂഹിക മാധ്യമ ഇടപെടലിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജയില്‍വകുപ്പിന്റെ പ്രവര്‍ത്തനങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ സ്വകാര്യ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ്. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനാണ് തീരുമാനം.

ജയിലിനുള്ളിലെ വിവരങ്ങളറിയാന്‍ പൊതുജനങ്ങള്‍ക്ക് താത്പര്യമേറെയാണ്. ജയിലിലെ കൃഷി, വ്യവസായം, മറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവരുന്നതിന് ഏറെ ഹിറ്റും കിട്ടാറുണ്ട്. ജയിലിലെ വിവരങ്ങള്‍ ചോരുന്നതിനും ചിലപ്പോള്‍ പ്രതികൂല പ്രതികരണങ്ങളുണ്ടാകുന്നതിനും ഇത് കാരണമാകാറുണ്ട്. ജയില്‍ജീവനക്കാര്‍ സ്വകാര്യ അക്കൗണ്ടുകളിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിടുന്നതിനാണ് വിലക്ക്. ജയില്‍വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വകുപ്പ് അധ്യക്ഷന്റെ അനുമതിയോടെ ഇവ പോസ്റ്റ് ചെയ്യാന്‍ അനുമതിയുണ്ട്.

ജയില്‍വകുപ്പിനോ സ്ഥാപനത്തിനോ ജീവനക്കാര്‍ക്കോ പൊതുജനങ്ങള്‍ക്കോ എതിരായി അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പോസ്റ്റ് ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ജയില്‍ ജീവനക്കാര്‍ എല്ലാവരെയും ബഹുമാനിക്കുകയും വിവേചമില്ലാതെ പെരുമാറുകയും മോശം ഭാഷയും പരാമര്‍ശങ്ങളും ഒഴിവാക്കുകയും വേണം. സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹികമാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്.