ആലപ്പുഴ: സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവര്‍ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ 16,867 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത്.

60 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് രോഗം കൂടുതലായും കണ്ടെത്തുന്നത്. 2016-ല്‍ 475 പേര്‍ മാത്രമാണ് ചികിത്സതേടിയത്. എന്നാല്‍, കഴിഞ്ഞവര്‍ഷം 3,112 പേര്‍ ചികിത്സതേടി. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ ചികിത്സയ്ക്കായി എത്തുന്നതാണ് എണ്ണത്തില്‍ വര്‍ധനയുണ്ടാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഒറ്റപ്പെട്ടു ജീവിക്കുന്നവരിലാണ് മറവിരോഗം കൂടുതലായി കണ്ടുവരുന്നത്. രോഗം പൂര്‍ണമായി ഭേദമാക്കാനാകില്ല. തീവ്രമാകുന്നതു തടയാന്‍ കഴിയും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ രോഗനിര്‍ണയവും ചികിത്സയും തുടര്‍പരിചരണവുമുണ്ട്.